ക്ഷാമം പരിഹരിക്കുന്നതിന് കോവാക്സിൻ നിർമ്മിക്കാൻ മറ്റ് കമ്പനികളെ ക്ഷണിച്ച് കേന്ദ്രം
കേന്ദ്രത്തിന്റെ വാക്സിൻ നയം പാളിയെന്ന വിമർശനങ്ങൾക്കിടയിലാണ് നിർണായക തീരുമാനം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും രാജ്യത്ത് എല്ലാവരെയും വാക്സിനേറ്റ് ചെയ്യാൻ പര്യാപ്തമായ ഡോസുകൾ നിലവിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി കേന്ദ്രം. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉൽപാദിപ്പിക്കാൻ മറ്റ് വാക്സിൻ നിർമാതക്കളെയും കേന്ദ്ര സർക്കാർ ക്ഷണിച്ചു. നിതി ആയോഗ് അംഗം ഡോ.വി.കെ. പോൾ ആണ് ഇക്കാര്യം അറിയിച്ചത്.

"കോവാക്സിൻ നിർമിക്കാൻ മറ്റ് കമ്പനികളെയും അനുവദിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഭാരത് ബയോടെക്കുമായി ചർച്ചചെയ്തപ്പോൾ അവർ ഈ നിർദേശം അംഗീകരിക്കുകയും മറ്റ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇത് ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഞങ്ങൾ ഒരു തുറന്ന ക്ഷണം നൽകുന്നു. കോവാക്സിൻ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇത് ഒരുമിച്ച് ചെയ്യണം. ശേഷി വർദ്ധിപ്പിക്കുന്നതിന് കേന്ദ്രം സഹായിക്കും," വി.കെ. പോൾ പറഞ്ഞു.
കേന്ദ്രത്തിന്റെ വാക്സിൻ നയം പാളിയെന്ന വിമർശനങ്ങൾക്കിടയിലാണ് നിർണായക തീരുമാനം. ഈ വർഷം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 200 കോടിയിലധികം കൊറോണ വൈറസ് വാക്സിനുകൾ ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന 75 കോടി ഡോസ് വാക്സീനും ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്ന 55 കോടി ഡോസ് കോവാസ്കീനുമുൾപ്പെടെയാണ് 200 കോടി ഡോസ് ലഭ്യമാകുക. 5 മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾക്കായി 216 കോടി വാക്സീൻ ഡോസുകളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യത്തോടെ 300 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും വാക്സിനുകളുടെ കുറവ് മൂലം അസ്ട്രാസെനെക്ക വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള 16 ആഴ്ച വരെ നീട്ടിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങിയെങ്കിലും വിതരണത്തിന് ആവശ്യമായ തോതിൽ ഉൽപാദനം നടക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപാദക രാജ്യമാണെങ്കിലും രാജ്യത്ത് ആവശ്യമായ വാക്സിനില്ല. വ്യാഴാഴ്ച വരെ ഇത് 3.82 കോടിയിലധികം ആളുകൾക്കാണ് വാക്സിനേഷൻ നൽകിയത്. 135 കോടി ജനസംഖ്യയുടെ 2.8 ശതമാനം മാത്രമാണ് ഇത്.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications