നികുതി നഷ്ടം നികത്താൻ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്രം; ലക്ഷ്യം 90,000 കോടി രൂപ
ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഈ സാമ്പത്തിക വർഷം വിവിധ മേഖലയിൽ നിന്നായി 90,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.
വ്യോമയാന മേഖലയിൽ 15000 കോടി, ഊർജ്ജ മേഖലയിൽ നിന്നും 20,000 കോടി, ചരക്ക് ഗതാഗത മേഖലയിൽ നിന്നും 7500 കോടി, ദേശീയ പാതയിൽ നിന്നും 25,000 കോടി, റെയിൽ വേ ആസ്തിയിൽ നിന്നും 22,000 കോടി എന്നിങ്ങനെ ആസ്തി വിൽപ്പനയിലൂടെ ധനസമാഹരണം നടത്താനാണ് കേന്ദ്രസർക്കാർ പദ്ധതി.

പദ്ധതി ഉടൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആസ്തി വിൽപ്പനയ്ക്കായി 50 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക നീതി ആയോഗ് കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ധനസമാഹരണത്തിനായി വിൽപ്പന നടത്താൻ കഴിയുന്ന കൂടുതൽ ആസ്തികൾ കണ്ടെത്താനുള്ള ശ്രമം നീതി ആയോഗ് തുടരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓരോ മന്ത്രാലയത്തിനും നൽകിയിട്ടുള്ള ടാർജറ്റുകളുടെ തൽസമയ പുരോഗതിയും നീതി ആയോഗ് പരിശോധിക്കും.
രാജ്യം കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് സർക്കാർ നടപടി. ജിഡിപി വളർച്ചാ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെ മാത്രം വരുമാനത്തിൽ 1.45 ലക്ഷം കോടിയുടെ കുറവ് വന്നേക്കാം.












Click it and Unblock the Notifications