ഗുജറാത്ത് സേഫല്ലേ; എഎപിയെ എഴുതി തള്ളാനില്ല; ബിജെപിക്ക് ഈ രണ്ട് കാര്യത്തില്‍ വിജയിക്കണം
ദില്ലി: 27 വര്‍ഷമായി ബിജെപി ഗുജറാത്ത് ഭരിക്കുന്നു. ഇത്തവണയും അവര്‍ ഭരണത്തില്‍ തിരിച്ചെത്താനുള്ള സാധ്യത ശക്തമാണ്. പക്ഷേ ബിജെപി ക്യാമ്പില്‍ മാത്രം കുറച്ച ആശങ്കകളുണ്ട്. അടിയൊഴുക്കുകള്‍ കൃത്യമായി നിര്‍ണയിക്കാനാവാത്തതാണ് ഈ തിരഞ്ഞെടുപ്പിനെ അപ്രവചനീയമാക്കുന്നത്. ആംആദ്മി പാര്‍ട്ടി പുതിയതായി വന്നവരാണെങ്കിലും അവരുണ്ടാക്കുന്ന മുന്നേറ്റം എത്രത്തോളമാണെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ്.
അതേസമയം ബിജെപി എഎപിയെ കടന്നാക്രമിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. പക്ഷേ രണ്ട് കാര്യങ്ങള്‍ ഉറപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനാവൂ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.....

ബിജെപി ഇത്തവണ എല്ലാ സീറ്റിലും ജാതി സമവാക്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ തവണ തോല്‍വിയുടെ വക്കില്‍ നിന്ന് കഷ്ടിച്ചാണ് ബിജെപി രക്ഷപ്പെട്ടത്. അതായത് 99 സീറ്റാണ് പാര്‍ട്ടിക്ക് കിട്ടിയത്. ഭൂരിപക്ഷത്തിന് വേണ്ട 92 സീറ്റില്‍ നിന്ന് വെറും 7 സീറ്റിന് മാത്രം മുന്നിലായിരുന്നു പാര്‍ട്ടി. ഇത്തവണ പക്ഷേ അന്ന് വെല്ലുവിളിച്ചവരെല്ലാം ദുര്‍ബലമായി. പാട്ടീദാര്‍ പ്രക്ഷോഭവും, ഒബിസികള്‍ എതിരായതും ബിജെപിയെ കഴിഞ്ഞ തവണ പിന്നോട്ടടിച്ചതാണ്. ഇത്തവണ സമരത്തിന് നേതൃത്വം നല്‍കിയവര്‍ അടക്കം ബിജെപിക്കൊപ്പമാണ്.

ഇത്തവണ ബിജെപിയെ ജയിപ്പിക്കാവുന്ന ഏറ്റവും വലിയ ഫാക്ടര്‍ മോദി തന്നെയാണ്. കഴിഞ്ഞ തവണയും അവസാന നിമിഷം മോദിയുടെ പ്രചാരണമാണ് ബിജെപിക്ക് ഗുണകരമായി മാറിയത്. ഗുജറാത്തിലെ ഏറ്റവും വലിയ ആധിപത്യ ഘടകമാണ് ബിജെപിക്ക് മോദി. അതിനെ വെല്ലാവുന്ന ഒരു ഫാക്ടര്‍ സംസ്ഥാനത്തില്ല. പ്രചാരണം തന്നെ മോദിക്ക് ചുറ്റുമാണ് ബിജെപി നടത്തുന്നത്. ദേശീയ സുരക്ഷ, പാന്‍ ഇന്ത്യന്‍ ഇമേജ്, ഇതെല്ലാം മോദിയുടെ ഇമേജ് വീണ്ടും കൂട്ടിയിരിക്കുകയാണ്.

ഇത്തവണത്തെ ക്യാമ്പയിന്‍ പുതിയ ഫ്‌ളൈ ഓവറുകള്‍, ഹൗസിംഗ് പ്രൊജക്ടുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ്. യുവ വോട്ടര്‍മാര്‍ക്ക് ഇവിടെ കോണ്‍ഗ്രസ് ഭരണം കണ്ട ഓര്‍മ പോലുമില്ല. അതെല്ലാം ബിജെപിക്ക് ഗുണം ചെയ്യുന്നുണ്ട്. മോര്‍ബി ദുരന്തത്തില്‍ അടക്കം കേന്ദ്രത്തിന്റെ എല്ലാ സഹായവും ഗുജറാത്തിനുണ്ട്. ഗുജറാത്തില്‍ മോദി നിരന്തരം എത്തുന്നതും വോട്ടര്‍മാര്‍ മാറാതിരിക്കാന്‍ കാരണമാകും. മുപ്പേേതാളം ജില്ലകളിലാണ് മോദി എത്തിയത്. ഗുജറാത്തികളുടെ ആത്മാഭിമാനം എന്ന തന്ത്രമാണ് പ്രധാനമന്ത്രി പയറ്റിയത്.

മൂന്ന് ഘടകങ്ങള്‍ ബിജെപിക്ക് കൃത്യമായി ആദ്യത്തെ കാര്യത്തില്‍ വരേണ്ടതുണ്ട്. ജാതി, സമുദായം, ഹിന്ദുത്വം എന്നിവയാണ് പ്രധാനം. കോണ്‍ഗ്രസ് പാട്ടീദാര്‍ ഇതര വിഭാഗങ്ങള്‍, ചെറുതും വലുതുമായ ഒബിസി ഗ്രൂപ്പുകള്‍, ദളിതുകള്‍, പട്ടികവിഭാഗം, മുസ്ലീങ്ങള്‍ എന്നിവരെ ഒപ്പം കൂട്ടാന്‍ നോക്കുന്നത്. പാട്ടീദാര്‍ക്കിടയിലുള്ള രോഷം മുതലെടുക്കാനാണ് എഎപിയുടെ ശ്രമം. ഒപ്പം സൗജന്യ ആരോഗ്യസേവനവും വൈദ്യുതിയും ഉറപ്പ് നല്‍കുന്നുണ്ട്. അതേസമയം ബിജെപിക്കും എഎപിക്കും ഹിന്ദുത്വം ഒരുപോലെ പ്രധാനപ്പെട്ടതാണ്.

സൂറത്തിലും, സൗരാഷ്ട്രയിലും പാട്ടീദാര്‍ സമരത്തിന്റെ ഭാഗമായവരെയാണ് എഎപി സ്ഥാനാര്‍ത്ഥികളാക്കിയത്. അതേസമയം ബിജെപി 38 എംഎല്‍എമാരെയാണ് മാറ്റിയത്. ഇതില്‍ അധികവും പാട്ടീദാര്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നല്‍കിയത്. ചെറു സമുദായങ്ങളെ സൂക്ഷ്മമായി ഉപയോഗിക്കുന്നുണ്ട് ബിജെപി. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ പോലും ഇതിലുണ്ട്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കഴിഞ്ഞ തവണ 22 സീറ്റിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് പത്ത് ശതമാനത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ബിജെപിക്ക് ഇത്തവണ തിരിച്ചുപിടിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സേഫ് സോണിലെത്താന്‍ സാധിക്കൂ. കോണ്‍ഗ്രസിനാണെങ്കില്‍ എംഎല്‍എമാര്‍ കൊഴിഞ്ഞുപോകുന്നത് തടയാനായിട്ടില്ല. 1990ന് ശേഷം ആദ്യമായിട്ടാണ് ഗുജറാത്തില്‍ ത്രികോണ പോരാട്ടം നടക്കുന്നത്. ഇത്തവണ തൊഴിലില്ലായ്മയും, വിലക്കയറ്റവും പ്രധാന വിഷയമാണ്. എഎപിയാണ് ഇത് ഏറ്റവും മുതലെടുക്കുന്നത്. കോണ്‍ഗ്രസ് കുറച്ച് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് സ്വന്തമാക്കും. ഇതാണ് ഏറ്റവും വലിയ അടിയൊഴുക്കുണ്ടാക്കുക. എഎപിയുടെ തന്ത്രത്തില്‍ ഗുജറാത്ത് വോട്ടര്‍മാര്‍ വീണാല്‍ അത് ബിജെപിയുടെ പതനത്തിനും വഴിയൊരുക്കും.












Click it and Unblock the Notifications