ഗുജറാത്തിലും ബിജെപിയെ തുണച്ച് ഒവൈസി; ന്യൂനപക്ഷ മേഖലയിൽ കോൺഗ്രസിന് പണികൊടുത്ത് ആപ്പും
ദില്ലി: ഗുജറാത്തിലെ മുസ്ലീം വോട്ടുകൾ എക്കാലത്തും കോൺഗ്രസിനൊപ്പമായിരുന്നു. 27 വർഷമായി സംസ്ഥാന അധികാരത്തിന് പുറത്തായിരുന്നിട്ട് കൂടി ന്യൂനപക്ഷ പിന്തുണയിൽ കോൺഗ്രസിന് കോട്ടം തട്ടിയിരുന്നില്ല.
എന്നാൽ ഇത്തവണ ന്യൂനപക്ഷ മേഖലകളിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. നേട്ടം കൊയ്തതോ ബി ജെ പിയും. ആം ആദ്മിയും ഒവൈസിയുടെ എ ഐ എം ഐ എമ്മും ആണ് ഇവിടെ ബി ജെ പിയെ തുണച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ന്യൂനപക്ഷ മേഖലകളിലേക്ക് കടന്ന് കയറാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. അവിടെയാണ് സ്വന്തമായി ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും നിർത്താതെ ബി ജെ പി നേട്ടം കൊയ്തത്. ബി ജെ പിയുടെ ബി ടീമാണ് ഒവൈസിയെന്ന കോൺഗ്രസ് വിമർശനത്തെ ശരിവെയ്ക്കുന്നതാണ് മുസ്ലീം സ്വാധീന മേഖലകളിൽ നിന്നുള്ള കണക്കുകൾ. എ ഐ എം ഐ എം സ്ഥാനാർത്ഥികളെ നിർത്തിയ 13ം മണ്ഡലങ്ങളിലും വോട്ടുകൾ വിഘടിച്ചു.

ഉദാഹരണത്തിന് 10 വർഷമായി കോൺഗ്രസിന്റെ കോട്ടയായിരുന്നു മുസ്ലീം ഭൂരിപക്ഷ സീറ്റായ ദരിയാപൂർ. ഇവിടെ ഇത്തവണ കോൺഗ്രസ് എം എൽ എ ഗ്യാസുദ്ദീൻ ഷെയ്ഖ് ബി ജെ പി സ്ഥാനാർഥി കൗസിക് ജെയിനിനോട് പരാജയം ഏറ്റുവാങ്ങി. ഇവിടെ മാത്രമല്ല ജംലാപൂർ ഖാദിയ, ജിഗ്നേഷ് മേവാനി മത്സരിച്ച വഡ്ഗാം എന്നിവിടങ്ങളിൽ എല്ലാം എ ഐ എം ഐ എം കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി. മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ആം ആദ്മിക്കും വലിയ നേട്ടങ്ങൾ അവകാശപ്പെടാനില്ല. എന്നാൽ ഇവിടങ്ങളിൽ ആം ആദ്മിക്കും വോട്ട് ഉയർത്തനായി.

അതേസമയം സംസ്ഥാനത്തെ കോൺഗ്രസിന്റെ കനത്ത തകർച്ചയ്ക്ക് വഴിവെച്ചത് ആം ആദ്മിയാണെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ തവണ 77 സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ 58 സീറ്റുകളുടെ നഷ്ടമാണ് കോൺഗ്രസിന് ഉണ്ടായത്. മാത്രമല്ല വോട്ടു വിഹിതത്തിലും കാര്യമായ തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. അധികാരത്തിന് പുറത്ത് തുടരുമ്പോഴും 35 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം നിലനിർത്താൻ ഗുജറാത്തിൽ കോൺഗ്രസിന് മുൻപ് സാധിച്ചിരുന്നു. പാർട്ടിയുടെ ഏറ്റവും മോശം പ്രകടനത്തിൽ പോലും വോട്ടു വിഹിതത്തിൽ വലിയ തിരിച്ചടികൾ കോൺഗ്രസ് നേരിട്ടിട്ടില്ല.

കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ച 2017 ൽ 41.4 ശതമാനം വോട്ട് വിഹിതമായിരുന്നു പാർട്ടിക്ക് നേടാൻ സാധിച്ചത്. ഇത്തവണ ഇതുവരെ 26.50 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടിയത്. അതേസമയം മറുവശത്ത് ബി ജെ പിയാകട്ടെ 2017 നെ അപേക്ഷിച്ച് സീറ്റ് നിലയിൽ 50 സീറ്റുകളുടെ വർധനയാണ് നേടിയത്. പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് എന്നത് വെറും നാല് ശതമാനം മാത്രം. കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോലും തിരിച്ച് കിട്ടാതിരുന്ന ആം ആദ്മിക്ക് ലഭിച്ചത് 13 ശതമാനത്തിന് മുകളിൽ വോട്ടുകളാണ്. അതായത് കോൺഗ്രസിന്റെ വോട്ടുകളാണ് ആം ആദ്മിയിലേക്ക് പോയതെന്ന് സാരം.
തങ്ങളുടെ പോരാട്ടം ബി ജെ പിക്കെതിരാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇറങ്ങുന്ന ആം ആദ്മിയും എ ഐ എം ഐ എമ്മുമെല്ലാം യഥാർത്ഥത്തിൽ ആരുടെ വോട്ടാണ് 'വിഴുങ്ങുന്നതെന്ന' വസ്തുതയാണ് പരിശോധിക്കേണ്ടത്, നേട്ടം കൊയ്യുന്നത് ആരെന്നും.












Click it and Unblock the Notifications