ഹരിയാനയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: ബിജെപി കടമ്പ കടക്കുമോ? സഭയിലെ അംഗബലം ഇങ്ങനെ
ഡല്‍ഹി: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നയാബ് സിംഗ് സൈനി ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. മനോഹർ ലാൽ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിന്‍വലിച്ചുകൊണ്ടായിരുന്നു നയാബ് സിംഗ് സൈനിയെ ബി ജെ പി ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മനോഹർ ലാൽ ഖട്ടറിൻ്റെയും മന്ത്രിസഭയുടെയും നാടകീയമായ രാജിക്ക് മണിക്കൂറുകൾക്ക് ശേഷം രാജ്ഭവനിൽ നടന്ന ചടങ്ങിൽ അഞ്ച് മന്ത്രിമാർക്കൊപ്പം നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.
"നാളെ രാവിലെ 11 മണിക്ക് വിധാൻസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഞങ്ങൾ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 48 എംഎൽഎമാരുടെ പിന്തുണ ഗവർണറെ അറിയിച്ചിട്ടുണ്ട്." വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു. ബി ജെ പിയുടെ കൻവർ പാൽ (ജഗധാരി), മൂൽ ചന്ദ് ശർമ്മ (ബല്ലഭ്ഗഡ്), ജയ് പ്രകാശ് ദലാൽ (ലൊഹാരു), ബൻവാരി ലാൽ (ബാവൽ) എന്നിവർക്കൊപ്പം സ്വതന്ത്ര എം എൽ എ രഞ്ജിത് സിംഗ് ചൗട്ടാല (റനിയ) യുമാണ് മന്ത്രിമാരായി അധികാരമേറ്റത്.

സംസ്ഥാനത്ത് ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിന് ആകെ 48 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 46 പേരുടെ പിന്തുണയാണ്. നിലവിൽ 90 അംഗ സഭയിൽ ബി ജെ പിക്ക് 41 എം എൽ എമാരാണുള്ളത്, ജെ ജെ പിക്ക് 10, ഐ എൻ എൽഡി - 1, കോൺഗ്രസ് - 30, സ്വതന്ത്രർ - 7, എച്ച് എൽ പി - 1 എന്നിങ്ങനെയാണ് അംഗബലം.
സഖ്യകക്ഷിയായ ജെജെപിയുമായി നിലനില്‍ക്കുന്ന ലോക്സഭ സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് ബി ജെ പിയുടെ നീക്കം
ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ ജെ പിയുടെ ആവശ്യപ്പെട്ടിരുന്നു. ഇത് ബിജെപി തള്ളിയതാണ് സഖ്യം തകരാന്‍ കാരണമായത്. 2019ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അതേസമയം ഒക്ടോബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.












Click it and Unblock the Notifications