പ്രതിഷേധത്തിന് വഴങ്ങി; 350 ലേറെ കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഹരിയാന പിന്‍വലിക്കുന്നു
ദില്ലി: കര്‍ഷകര്‍ക്കെതിരായ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായി ഹരിയാന സര്‍ക്കാര്‍. മെയ് 16 ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ നടന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 350 ഓളം കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നത്. ഹിസാര്‍ ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് കർഷകർ തിങ്കളാഴ്ച ഹിസാര്‍ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചിട്ടുണ്ട്.
നഗരത്തിന് പുറത്തുള്ള നാല് ടോള്‍ പ്ലാസകളില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിനിടെ ഉഗ്ലാന ഗ്രാമത്തിലെ രാം ചന്ദർ ഖരബ് എന്ന കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. നഗരത്തിനുള്ളിലേക്കുള്ള പ്രതിഷേധക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് 4,000 ത്തോളം ദ്രുത കര്‍മ്മ സേനയേയും ഭിവാനി, ഹിസാർ, സിർസ, ജിന്ദ്, ഫത്തേഹാബാദ് എന്നിവിടങ്ങളിലെ സായുധ പോലീസ് ഉദ്യോഗസ്ഥരെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

കമ്മീഷണറുടെ ഓഫീസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഫവാര ചൗക്കിൽ കർഷകരുടെ മാർച്ച് തടയപ്പെട്ടു. തുടര്‍ന്ന് 26 അംഗ കർഷക സംഘത്തെ ജില്ലാ ഭരണകൂടം ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. നടത്താൻ ക്ഷണിച്ചു. ബി കെ യു വക്താവ് രാകേഷ് ടിക്കായത്ത്, ഗുർനം സിംഗ് ചാരുണി, ബൽബീർ സിംഗ് രാജേവാല, ജോഗീന്ദർ സിംഗ് ഉഗ്രഹാൻ, വികാസ് സിസാർ തുടങ്ങിയവരാണ് ജില്ലാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. രാകേഷ് ടികായത്തിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടന്നത്.
മെയ് 16 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ ഭരണകൂടം സമ്മതിച്ചിട്ടുണ്ടെന്നും കേസുകൾ പിൻവലിക്കാൻ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവുമായുള്ള യോഗത്തിൽ പങ്കെടുത്ത ശേഷം ടിക്കായത്ത് പറഞ്ഞു. "ഒരു മാസത്തിനുള്ളിൽ കേസുകൾ പിൻവലിക്കാനാണ് തീരുമാനം. ഹിസാർ ഭരണകൂടം ഞങ്ങളെ വീണ്ടും ഒറ്റിക്കൊടുക്കാൻ ശ്രമിച്ചാൽ, ഞങ്ങൾ ശക്തമായ പ്രതിഷേധം ആരംഭിക്കും"-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications