ഹാത്രാസ് ദുരന്തം; ബാബയ്ക്ക് വിവിഐപി പരിഗണന, അടിയന്തര സേവനങ്ങളുടെ അഭാവമെന്നും പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രാസിൽ 117 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പരിപാടിയുടെ സംഘാടനത്തിലെ ഗുരുതര വീഴ്‌ചകൾ ചൂണ്ടിക്കാട്ടി പോലീസ് റിപ്പോർട്ട്. മതപരമായ ചടങ്ങായതിനാൽ തന്നെ വലിയ രീതിയിൽ ആൾക്കൂട്ടം ഉണ്ടായിരുന്ന ചടങ്ങിലാണ് തിക്കിലും തിരക്കിലും പെട്ട് ഇത്രയധികം പേരുടെ ജീവൻ നഷ്‌ടമായത്. മരണപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
പരിപാടിയുടെ വീഴ്‌ചകൾ പോലീസ് അക്കമിട്ട് നിരത്തുകയുണ്ടായി. പരിപാടി നടന്ന സ്ഥലത്ത് കൃത്യമായ എൻട്രി-എക്‌സിറ്റ് പോയിന്ടുകൾ ഇല്ല എന്നത് മുതൽ എമർജൻസി റൂട്ടുകളുടെ അഭാവം വരെ അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത്രയധികം വീഴ്‌ചകൾക്ക് ഇടയിലും മതപ്രഭാഷകനായ ഭോലെ ബാബയ്‌ക്ക് വിവിഐപി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നും പോലീസ് പറയുന്നു.

പരിപാടി നടന്ന സ്ഥലത്ത് എൻട്രി, എക്‌സിറ്റ് പോയിൻ്റുകൾ ഒരുക്കിയിരുന്നില്ലെന്ന് യുപി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 80,000 ആളുകൾ ഒത്തുചേരുന്നതിനാൽ തന്നെ വ്യത്യസ്‌ത എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ഒരുക്കണമെന്ന് മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നു, എന്നാൽ അത് ഈ പരിപാടിയിൽ പാലിച്ചില്ല. എമർജൻസി റൂട്ടോ എമർജൻസി എക്‌സിറ്റോ ഒരുക്കിയില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറ്റ് ഗുരുതര വീഴ്‌ചകളിലേക്കും പോലീസ് കണ്ടെത്തൽ വെളിച്ചം വീശുന്നുണ്ട്. ഇത്രയധികം ആളുകൾ ഒത്തുകൂടുന്ന വേദിയായിരുന്നിട്ട് പോലും ഇവിടെ മെഡിക്കൽ ടീമിന്റെ സേവനം ഉറപ്പാക്കിയിരുന്നില്ല. കടുത്ത ചൂടിന് ഇടയിലും വേദിയിൽ മതിയായ രീതിയിൽ ഫാനുകളോ കൂളറുകളോ ഒരുക്കാനും സംഘാടകർ ശ്രദ്ധിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനും സൗകര്യം ഒരുക്കിയില്ലെന്നും കണ്ടെത്തലിലുണ്ട്.
കൂടാതെ പ്രധാന വേദിയിലെ വേർതിരിക്കാൻ ബാരിക്കേഡുകളോ മറ്റോ ഒരുക്കിയിരുന്നില്ലെന്നും ഇതാണ് ദുരന്തത്തിന് കാരണമായതെന്നും വിലയിരുത്തലുണ്ട്. കാരണം പ്രസംഗം അവസാനിച്ച ശേഷം ബാബയുടെ അനുഗ്രഹം വാങ്ങാൻ കൂടുതൽ പേർ ഒരേസമയം ശ്രമിച്ചതാണ് തിക്കും തിരക്കും അനുഭവപ്പെടാൻ കാരണമായത്. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഒരുപരിധിവരെ തടയാമായിരുന്നു എന്നാണ് വിലയിരുത്തൽ.
പരിപാടിക്ക് അനുമതി നൽകിയ ബന്ധപ്പെട്ട അധികാരികളിൽ നിന്നും സംഘാടകർ പലതും മറച്ചുവെച്ചുവെന്ന ആരോപണവും ശക്തമാണ്. എന്തായാലും ചടങ്ങിന് അനുമതി നൽകിയവർക്കും അത് സംഘടിപ്പിച്ച ആളുകൾക്കും ഒരുപോലെ വീഴ്‌ച പറ്റിയെന്നാണ് പോലീസ് വിലയിരുത്തൽ. കൂടാതെ ബാബയ്ക്ക് വിവിഐപി സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നും പോലീസ് പറയുന്നു.
ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാൽ സിംഗ് പങ്കെടുക്കുന്ന പരിപാടിക്കായി വിവിഐപി ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇത് പ്രധാന വേദിയിൽ മാത്രം ഒതുങ്ങി. നേരത്ത തന്നെ വേദിയുടെയും അതിലെ ശുചിമുറിയുടെയും ഒക്കെ ചിത്രങ്ങളും വീഡിയോകളും വൻ തോതിൽ വൈറലായിരുന്നു. അതേസമയം, അപകടത്തിന് പിന്നാലെ ഇവിടെ നിന്നും സ്ഥലംവിട്ട ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications