മതം ആചരിക്കാന്‍ അവകാശമുണ്ട്; പക്ഷെ പ്രാധാന്യം സ്കൂള്‍ യൂണിഫോമിനെന്ന് സുപ്രീംകോടതി
ദില്ലി: ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരാൾക്ക് മതം ആചരിക്കാൻ അവകാശമുണ്ടെങ്കിലും അത് നിശ്ചിയ യൂണിഫോമുള്ള സ്കൂളിലേക്ക് കൊണ്ടുപോവാന്‍ കഴിയുമോയെന്നതാണ് പ്രധാന ചോദ്യമെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹർജി നല്‍കിയത്.
ദിലീപോ, അതിജീവീതയോ; ഇന്നത്തെ വിജയം ആർക്ക്, ഹൈക്കോടതി വിധി നിർണ്ണായകം
നിശ്ചിത യൂണിഫോം നിർദേശിച്ചിട്ടുള്ള സ്കൂളിൽ ഒരു വിദ്യാർത്ഥിക്ക് ഹിജാബ് ധരിക്കാമോ എന്നും സുപ്രീം കോടതി ചോദിച്ചു. "നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ആചരിക്കാൻ നിങ്ങൾക്ക് ഒരു മതപരമായ അവകാശം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ ധരിക്കേണ്ട വസ്ത്രത്തിന്റെ ഭാഗമായി യൂണിഫോം ഉള്ള ഒരു സ്കൂളിലേക്ക് ആ അവകാശം കൊണ്ടുപോകാനാവും? അതായിരിക്കും ചോദ്യം,"- കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരിൽ ചിലർക്ക് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെയോടാണ് സുപ്രീം കോടതി സുപ്രധാനമായ ചോദ്യം ചോദിച്ചത്. ഹിജാബ് നിരോധനം സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുമെന്ന് ഹർജിക്കാർ വാദിച്ചപ്പോള്‍ ഒരു അവകാശവും നിഷേധിക്കുന്നതായി സംസ്ഥാനം പറയുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. "സംസ്ഥാനം പറയുന്നത് നിങ്ങൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന യൂണിഫോമിലാണ് വരേണ്ടതെന്ന് മാത്രമാണ്..." ബെഞ്ച് പറയുന്നു.
സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍
അതേസമയം, ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഈ കേസിൽ സുപ്രീം കോടതി എന്ത് നിലപാടെടുക്കും എന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ഹെഗ്‌ഡെ പറഞ്ഞു. 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളും പരാമർശിച്ച അദ്ദേഹം കർണാടക വിദ്യാഭ്യാസ നിയമ പ്രകാരം യൂണിഫോം നിർബന്ധമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരിന് ഉത്തരവിടാൻ കഴിയില്ലെന്നും വാദിച്ചു. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹർജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.