'അയാൾ ആർഎസ്എസുകാരനാണ്, സോണിയ ജി താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല'; ഒവൈസി
കർണാടകയിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ എം ഐ എം തലവൻ അസദുദ്ദീൻ ഒവൈസി. മുൻ ബിജെപി നേതാവ് ആയിരുന്ന ജഗദീഷ് ഷെട്ടാറിനായി സോണിയ പ്രചരണം നടത്തിയതിനെതിരെയാണ് ഒവൈസിയുടെ വിമർശനം. ഒരു ആർ എസ് എസുകാരന് വേണ്ടി സോണിയ ഗാന്ധി പ്രചരണം നടത്തുമെന്ന് താൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ലെന്ന് ഹുബ്ബള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ ഒവൈസി പറഞ്ഞു.
'മാഡം സോണിയാ ഗാന്ധിജി, നിങ്ങൾ ഒരു ആർഎസ്എസുകാരനു വേണ്ടി പ്രചാരണം നടത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജഗദീഷ് ഷെട്ടാർ ആർഎസ്എസുകാരനാണ്. നിർഭാഗ്യവശാൽ, ആശയപരമായ പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇത് മതേതരത്വത്തിന് വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടമാണോ? ഇങ്ങനെയാണോ നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാടുക?',ഒവൈസി ചോദിച്ചു.

എന്നിട്ട് അവരുടെ നേതാക്കളും അടിമകളുമെല്ലാം ഞങ്ങളാണ് ബിജെപിയുടെ ബി ടീം എന്നാണ് ആരോപിക്കുന്നത്, ഒവൈസി പറഞ്ഞു. ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ നിന്നാണ് ജഗദീഷ് ഷെട്ടാർ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടിയായിരുന്നു ഷെട്ടാറുടെ പോരാട്ടം. എന്നാൽ ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഷെട്ടാർ ബി ജെ പിയിൽ നിന്നും രാജിവെയ്ക്കുകയും കോൺഗ്രസിൽ ചേരുകയുമായിരുന്നു. ബി ജെ പിക്ക് വേണ്ടി മണ്ഡലത്തിൽ നിന്നും മഹേഷ് തെങ്കിനഗയ് ആണ് ഇവിടെ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി.
സോണിയ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയായിരുന്നു ഹുബ്ബള്ളിയിൽ നടന്നത്. ബി ജെ പിയുടെ കൊള്ളയും കള്ളവും അഹന്തയും വെറുപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മുക്തി നേടാതെ കർണാടകത്തിനോ ഇന്ത്യക്കോ പുരോഗതി കൈവരിക്കാനാവില്ല. ബി ജെ പി സർക്കാരിന്റെ ഇരുളടഞ്ഞ ഭരണത്തിനെതിരെ നമ്മുടെ ശബ്ദം ശക്തിപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്', എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.
അതേസമയം മുതിർന്ന ലിംഗായത്ത് നേതാവായ ഷെട്ടാറിന്റെ കോൺഗ്രസിലേക്കുള്ള വരവ് തങ്ങൾക്ക് ഗുണം ആകുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. ബി ജെ പിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ഒരു വിഭാഗം ഷെട്ടാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications