പാറശാലയില്‍ മഴയ്‌ക്കൊപ്പം വൻ ശബ്ദത്തോടെ പതിച്ചത് തീഗോളം, നിരവധി വീടുകൾക്ക് കേടുപാട്
പാറശാല: തിരുവനന്തപുരം പാറശാലയില്‍ മഴയ്‌ക്കൊപ്പം തീഗോളം പതിച്ചത് ആശങ്കയ്ക്കിടയാക്കി. കഴിഞ്ഞ ദിവസം രാത്രി മഴയ്ക്കിടെയാണ് വലിയ ശബ്ദത്തോടെ തീഗോളം പതിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്തെ നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന് സമീപത്തായാണ് ഭൂഗോളം പതിച്ചതെന്ന് പ്രദേശവാസിയായ പരശുവയ്ക്കല്‍ സ്വദേശി വല്‍സല പറയുന്നു.
Recommended Video
വലിയ ശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നത് കണ്ടെന്നും ഇവര്‍ പറയുന്നു. വല്‍സലയുടെ വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൂടാതെ ജയന്‍, അംബി, സതീഷ് എന്നിവരുടെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ പറമ്പിലുളള രണ്ട് മരങ്ങള്‍ വിണ്ട് കീറിയിട്ടുണ്ട്. വീടുകളുടെ ചുമരുകള്‍ക്കും തറയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സതീഷിന്റെ വീടിന് 200 മീറ്റര്‍ അകലത്താണ് തീഗോളം വന്ന് പതിച്ചത്. വീടിന്റെ ചുമരും തറയിലെ ടൈല്‍സും പൊട്ടിയിട്ടുണ്ട്. ജനല്‍ച്ചില്ലുകളും അടുക്കളയിലെ കോണ്‍ക്രീറ്റും തകര്‍ന്നിട്ടുണ്ട്. വീടിന് അകത്തുണ്ടായിരുന്നവര്‍ക്ക് ആ സമയത്ത് ഷോക്കേറ്റത് പോലെ തോന്നിയതായും പറയുന്നു. ഈ പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുതോപകരങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായും പറയുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ,ഇടുക്കി ,എറണാകുളം,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കോവിഡ് 19 മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.