അസമിൽ മഴ ശക്തമാകുന്നു; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി
ഗുവാഹത്തി: അസമിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഉദൽഗുരി ജില്ലയിൽ നിന്നാണ് അവസാന മരണം റിപ്പോർട്ട് ചെയ്തത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ഈ ദുരന്തം ബാധിച്ചു. നിലവിൽ 89 ദുരിതാശ്വാസ ക്യാമ്പുകളിലായി 39,558 പേർ അഭയം പ്രാപിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ഏകദേശം 6,540 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നിട്ടുണ്ട്. 20,587 ഹെക്ടറിൽ കൂടുതൽ കൃഷി നശിച്ചു എന്നും പ്രാധമിക നി ഗമനത്തിൽ കണ്ടെത്തി. ബ്രഹ്മപുത്ര താഴ്‌വരയിലെ കോപിലി നദിയും ബരാക് താഴ്‌വരയിലെ ബരാക്, കുഷിയാര നദികളും കവിഞ്ഞൊഴുകുകയാണ്. ഈ നദികൾക്ക് സമീപം താമസിക്കുന്നവർ കനത്ത ജാ ഗ്രതയിലാണ്. കച്ചാർ, ദിമ ഹസാവോ, ഹോജായ്, ചറൈഡിയോ, ദരാംഗ്, ധേമാജി, ദിബ്രുഗഡ്, ബജാലി, ബക്‌സ, ബിശ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിമാ ഹസാവോ ജില്ലയുടെ കീഴിലുള്ള മലയോര മേഖലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതിനെ തുടർന്ന് റെയിൽവേ ബന്ധം വിച്ഛേദിച്ചു. ബരാക് വാലിക്കും ത്രിപുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അസമിന്റെ സമീപ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലും മേഘാലയയിലും ഉരുൾപൊട്ടൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഘാലയയിലെ ദേശീയ പാത 6ൽ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മേഘാലയയിലെ വൻ മണ്ണിടിച്ചിൽ കണക്കിലെടുത്ത് ബരാക് താഴ്‌വരയിൽ യാത്രക്കാരുടെ വാഹനങ്ങൾ തിങ്ങി നിറഞ്ഞത് ഗതാഗതത്തെ സാരമായി ബാധിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അതേ സമയം വരുന്ന ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മെയ് 17 മുതൽ 19 വരെ ശക്തമായ താഴ്ന്ന നിലയിലുള്ള തെക്ക്-പടിഞ്ഞാറൻ കാറ്റ് കാരണം ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്താൻ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്തിൽ ഈ പ്രദേശങ്ങളിൽ വ്യാപകമായ മഴ, ഇടിമിന്നൽ എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പിൽ പറയുന്നത്. അതിനിടെ അസമിലെ ദിമാ ഹസാവോ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇന്ത്യൻ റെയിൽവേക്ക് 100 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തുന്നത്. മണിപ്പൂർ, മിസോറം, ത്രിപുര, അസമിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റി നൽകുന്ന പാളങ്ങൾ എല്ലാം താറുമാറായി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Recommended Video