നിലപാട് മാറ്റി മമത ബാനർജി, 2024 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാർ, പക്ഷേ...
കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായിരിക്കുന്ന മണ്ഡലങ്ങളില്‍ പിന്തുണ നല്‍കുമെന്നാണ് മമത ബാനര്‍ജിയുടെ വാക്കുകള്‍.
2024 ലക്ഷ്യമാക്കിയുളള പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കിടെ ഇതാദ്യമായാണ് മമത ബാനര്‍ജി തൃണമൂലിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. 2024ല്‍ തനിച്ച് മത്സരിക്കുമെന്നായിരുന്നു നേരത്തെ മമത പറഞ്ഞിരുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനുളള ശ്രമങ്ങള്‍ നടക്കവേ കോണ്‍ഗ്രസിനോടുളള അകല്‍ച്ച മമത ബാനര്‍ജി സൂക്ഷിച്ചിരുന്നു.

കോണ്‍ഗ്രസ് എവിടെയൊക്കെയാണോ കരുത്തരായിരിക്കുന്നത് അവിടെ അവര്‍ പൊരുതട്ടെ. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കും. അതില്‍ യാതൊരു തെറ്റും ഇല്ല. അതേസമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാന്‍ അവരും തയ്യാറാകണം, മമത ബാനര്‍ജി സംസ്ഥാന സെക്രട്ടേറിയറ്റലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
്‌സീറ്റുകള്‍ പങ്കുവെയ്ക്കുന്ന ഫോര്‍മുലയില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കരുത്തുളള ഇടങ്ങളില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ബിജെപിയെ തോല്‍പ്പിച്ചതിന് കര്‍ണാടകയിലെ വോട്ടര്‍മാരെ മമത അഭിനന്ദിച്ചു. അതേസമയം കോണ്‍ഗ്രസ് വിജയത്തെ മമത പരാമര്‍ശിച്ചില്ല.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത് 2024ല്‍ ബിജെപിക്കെതിരെയുളള പ്രതിപക്ഷ നീക്കത്തിന് കരുത്ത് പകരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസിനോട് താല്‍പര്യമില്ലാത്ത പാര്‍ട്ടികളുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞ മാസം നിതീഷ് കുമാര്‍ കൊല്‍ക്കത്തയിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തേജസ്വി യാദവും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയുണ്ടായി.
കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിന്റെ മുഖമായും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാണിക്കുന്നതില്‍ മമതയും അഖിലേഷ് യാദവും അടക്കമുളളവര്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ നിതീഷ് കുമാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ ഐക്യ നീക്കങ്ങളോട് അനുകൂലമായിട്ടാണ് മമത പ്രതികരിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് അടുത്ത നടപടി എന്തെന്ന് തീരുമാനിക്കും. തങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യവും വ്യക്തമാണെങ്കില്‍ തങ്ങളെ ആര്‍ക്കും തടയാന്‍ സാധിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ ക്ലാഷ് ഇല്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷത്തെ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും മമത ബാനര്‍ജി പ്രതികരിക്കുകയുണ്ടായി.












Click it and Unblock the Notifications