ഉപതിരഞ്ഞെടുപ്പിലെ തോൽവി; ബിജെപിയിൽ കൂട്ടപ്പൊരിച്ചൽ..നദ്ദയ്ക്കെതിരെ വാളെടുത്ത് നേതാക്കൾ
ദില്ലി; ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. തിരഞ്ഞെടുപ്പിൽ 3 നിയമസഭ സീറ്റിലും ഒരു ലോക്സഭ സീറ്റിലും ബിജെപി പരാജയം രുചിച്ചു. ഫത്തേപൂർ, അർക്കി, ജുബ്ബൽ-കോട്ഖായ് എന്നിവയാണ് നഷ്ടപ്പെട്ട നിയമസഭ മണ്ഡലങ്ങൾ. മാണ്ഡിയാണ് പരാജയം രുചിച്ച ലോക്സഭ സീറ്റ്. അടുത്ത വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് നേരിട്ട പരാജയം ബി ജെ പി നേതൃത്വത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ തോൽവിയിൽ ബി ജെ പി ദേശീയ അധ്യക്ഷനെതിരെ സംസ്ഥാനത്ത നേതൃത്വത്തിനിടയിൽ പ്രതിഷേധവും രൂക്ഷമായിട്ടുണ്ട്.

ടിക്കറ്റ് വിതരണത്തിൽ ഹൈക്കമാൻഡ് എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് പരാജയത്തിന്റെ പ്രാഥമിക കാരണം എന്നാണ് സംസ്ഥാന ബി ജെ പി നേതാക്കളുടെ ആരോപണം. കുടുംബാധിപത്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സീറ്റ് വിഭജനം തിരിച്ചടിയായി. പാർട്ടിക്കുള്ളിൽ തന്നെ ചിലർ പാലം വലിച്ചുവെന്ന ആരോപണവും സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. മാണ്ഡി ലോക്സഭ സീറ്റിൽ സഹതാപ തരംഗം ആഞ്ഞടിച്ചതാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമായതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗായുരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ ഘടകങ്ങൾക്കൊപ്പം, രാജ്യത്തെ ഉയർന്ന പണപ്പെരുപ്പ നിരക്കും തോൽവിയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉപതെരഞ്ഞെടുപ്പുകളിൽ പരമ്പരാഗതമായി ഭരണകക്ഷിക്കാണ് മുൻതൂക്കം ലഭിക്കാറുള്ളത്. എന്നാൽ ഈ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിൽ വലിയ ഇടിവുണ്ടായത് ബിജെപിയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫത്തേപൂരിൽ ബിജെപിക്ക് 49 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഇത് 32 ആയി.ജുബ്ബൽ-കോട്ഖായിയിൽ കോൺഗ്രസിന് 52 ശതമാനം വോട്ട് ലഭിച്ചപ്പോൾ വിമതനായ ചേതൻ ബ്രാഗ്തയ്ക്ക് 41 ശതമാനം വോട്ടാണ് നേടാനായത്. അതേസമയം പോൾ ചെയ്ത വോട്ടിന്റെ നാല് ശതമാനം മാത്രമാണ് ബി ജെ പിയുടെ സെറായിക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിര‍്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടെ 42 ശതമാനം വോട്ടും ബിജെപിക്ക് 49 ശതമാനം വോട്ടുമായിരുന്നു ലഭിച്ചത്.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 27 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർന്നു. ബിജെപിയുടേത് 69.7 ശതമാനത്തിൽ നിന്ന് ഇത്തവണ 48 ശതമാനമായി കുറഞ്ഞു.അതേസമയം മുഖ്യമന്ത്രിയ്ക്കും തോൽവിയുടെ ഉത്തരവാദിത്തം ഉണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു.ഫത്തേപൂർ സീറ്റിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഹൈക്കമാൻഡിനെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടാണ് കൃപാൽ രമറിന് സീറ്റ് ലഭിച്ചത്. എന്നാൽ ഇക്കുറ്ി അദ്ദേഹത്തെ ഒതുക്കി. ജെപി നദ്ദ ക്യാമ്പും പ്രേംകുമാർ ധുമൽ ക്യാമ്പും തമ്മിലുള്ള ആഭ്യന്തര കലഹത്തെ തുടർന്നാണ് കോട്ഖായ് സീറ്റ് നഷ്ടമായത്. (കേന്ദ്രമന്ത്രി) അനുരാഗ് ഠാക്കൂറിനോടും ധൂമാലിനോടും വളരെ അടുപ്പമുള്ള ചേതൻ ബ്രാഗ്തയ്ക്ക് ടിക്കറ്റ് നൽകാൻ മുഖ്യമന്ത്രി താക്കൂർ തയ്യാറായിരുന്നില്ല. ദുർബലയായ സ്ഥാനാർത്ഥിക്കാണ് സീറ്റ് നൽകിയത്. അവരുടെ വിജയം പോലും ഉറപ്പാക്കാൻ മുഖ്യമന്ത്രിയ്ക്ക് സാധിച്ചില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. .

മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധൂമലും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും തമ്മിൽ ഏറെ നാളായി അത്ര നല്ല ബന്ധമല്ല. 2010ൽ ധുമൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ നദ്ദയെ കേന്ദ്ര ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നുതുടർന്ന് അന്നത്തെ ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരി നദ്ദയെ സംസ്ഥാന രാഷ്ട്രീയത്തിൽ ഒഴിവാക്കി. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ധുമലിന് സംസ്ഥാന ഭരണത്തിൽ സ്വതന്ത്ര ഇടപെടലിന് ഇത് വഴിയൊരുക്കി.പിന്നീട് നദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം മോദിയുമായുള്ള അടുത്ത ബന്ധം പാർട്ടിയിൽ നദ്ദയുടെ ഗ്രാഫ് ഉയർത്തി. ആദ്യ മോദി മന്ത്രിസഭയിൽ സ്ഥാനം ഉറപ്പാക്കിയ നദ്ദ ഇപ്പോൾ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തി.തന്റെ അടുത്ത അനുയായി ജയ് റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കാനും നദ്ദയ്ക്ക് കഴിഞ്ഞു. എന്നാൽ ഉപതിരഞ്ഞെടുപ്പ് തോൽവി നദ്ദ ക്യാമ്പിന് തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചനകളും ഉണ്ട്.
സച്ചിൻ പൈലറ്റിന് ലഭിക്കുക ഈ പദവി? രൺദീപ് സുർജേവാല ഒഴിയും..ചർച്ചകൾ ഇങ്ങനെ












Click it and Unblock the Notifications