ബീഹാര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ വന്‍ ജനപിന്തുണ ആര്‍ജിച്ച് തേജസ്വി യാദവ്
പാറ്റ്ന: തിരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച മാത്രം ബാക്കി നില്‍ക്കെ ബീഹാറില്‍ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. ആര്‍ ജെ ഡി നേതാവും മുഖ്യ പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ തേജസ്വി യാദവ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ വലിയ ജനസ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴായിരം മുതല്‍ എണ്ണായിരം വരെ ആളുകള്‍ തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഉടനീളം തനിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ട്വീറ്റ് ചെയ്‌ത തേജസ്വി യാദവ് 15 വര്‍ഷം നീണ്ട എന്‍ ഡി എ യുടെ ദുര്‍ഭരണത്തില്‍ നിന്നും മോചനം നേടാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് തനിക്ക് ലഭിക്കുന്ന ജനപിന്തുണയെന്നും കൂട്ടിച്ചേർത്തു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു വലിയ മാറ്റമാണ് എന്നും വികസനവും തൊഴിലുമാണ് ജനങ്ങളുടെ ആവശ്യം എന്നും തേജസ്വി യാദവ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് റാലികളില്‍ ലഭിക്കുന്ന ജനപിന്തുണ മുഴുവന്‍ വോട്ടായി മാറില്ലെങ്കിലും നിലവിലെ ഭരണത്തിനെതിരായ ശക്തമായ ജനവികാരമാണ് ഈ ജനക്കൂട്ടത്തിന് പിന്നിലെന്നാണ് ആര്‍ ജെ ഡിയുടെ അനുമാനം. തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശക്തമായ അവസാനവട്ട പ്രചരണത്തിനായുള്ള തയാറെടുപ്പിലാണ് ആര്‍ ജെ ഡി. ആര്‍ ജെ ഡി കോണ്‍ഗ്രസ് ഇടതുപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സാഥാനാര്‍ഥിയായ 31കാരനായ തേജസ്വി യാദവ് ഇന്ന് 12 ഓളം തെരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുക്കുക.
പാര്‍ട്ടിയുടെ ആശയങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ആര്‍ ജെ ഡി ലക്ഷ്യമാക്കുന്നത്. ലോക്‌ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥകളും രാജ്യത്തെ തൊഴിലില്ലായ്‌മയുമാണ് ആര്‍ ജെ ഡിയുടെ മുഖ്യ പ്രചരണ വിഷയം. കേന്ദ്ര സംസ്ഥാന തലങ്ങളിലെ എന്‍ ഡി എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
Recommended Video
തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ മന്ത്രി സഭാ യോഗത്തില്‍ തന്നെ ബീഹാറില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യപനം ശ്രദ്ധേയമായിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റ അഭാവത്തില്‍ മകന്‍ തേജസ്വി യാദവ് പ്രതിപക്ഷ മഹാ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ നിലവിലെ മുഖ്യമന്ത്രിയായ ജെ ഡിയു നേതാവ് നിതീഷ് കുമാറിന്റെ ജനസ്വീകാര്യതക്ക് കോട്ടം തട്ടിയതും കേന്ദ്ര നയങ്ങള്‍ക്കെതിരായ ജനവികാരവുമെല്ലാം ബീഹാറില്‍ തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ മഹാ സഖ്യം.












Click it and Unblock the Notifications