ദിശാ കേസ്: കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ ഡിസംബർ 13 വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി
ഹൈദരാബാദ്: തെലങ്കാനയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദിശ കേസ് പ്രതികളുടെ മൃതദേഹം ഡിസംബർ 13 വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വ്യാഴാഴ്ച കോടതി വീണ്ടും വാദം കേൾക്കും. കൂടുതൽ രേഖകൾ സമർപ്പിക്കാൻ തെലങ്കാന സർക്കാർ സമയം തേടിയിട്ടുണ്ട്.
ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ച പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയും ആയുധങ്ങൾ തട്ടിയെടുത്ത് പോലീസിനെ ആക്രമിക്കുകയും ചെയ്തപ്പോൾ വെടിയുതിർക്കുകയും ആയിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

സംഭവത്തിൽ അന്വേഷണം നടത്താൻ തെലങ്കാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച് ഞായറാഴ്ച ഉത്തരവ് പുറത്തിറങ്ങി. രചകൊണ്ട പോലീസ് കമ്മീഷണർ മഹേഷ് എം ഭഗവതാണ് അന്വേഷണ സംഘത്തലവൻ.
26 കാരിയായ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. പോലീസ് നടപടിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തിയപ്പോൾ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ബിജെപി രംഗത്ത് എത്തിയിരുന്നു. ഹൈദരാബാദ് ഏറ്റുമുട്ടലിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications