'നിങ്ങളർഹിക്കുന്നത് ഗോഡ്സേയേയും പ്രഗ്യാ ഠാക്കൂറിനേയും അമിത് ഷായേയും ഒക്കെത്തന്നെയാണ്', പ്രതികരണം!
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ 4 പ്രതികളെ വെടി വെച്ച് കൊന്ന സംഭവത്തിൽ പോലീസിനെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടേയും അപ്പുറത്തേക്ക് കടന്നുളള പോലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവും ഒരു വശത്ത് നിന്ന് ഉയരുന്നുണ്ട്. കോൺഗ്രസ് എംഎൽഎ വിടി ബൽറാം, ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്, മുൻ ഡിജിപി ടിപി സെൻകുമാർ എന്നിവരുടെ പ്രതികരണങ്ങൾ ഇങ്ങനെ..

വിടി ബൽറാം ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: ' "An eye for an eye leaves the whole world blind" - മഹാത്മാ ഗാന്ധി. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഗോത്രനീതിക്കെതിരായ പോരാട്ടത്തിന്റെ നേട്ടം കൂടിയാണ് ഇന്നീ കാണുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ. ഗാന്ധിയെ കൊന്നത് ഒരു ഗോഡ്സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്. കൊന്നു കൊണ്ടേയിരിക്കുകയാണ്.
നിങ്ങളർഹിക്കുന്നത് ഗോഡ്സേയേയും പ്രഗ്യാ ഠാക്കൂറിനേയും അമിത് ഷായേയും ഒക്കെത്തന്നെയാണ്. അനുഭവിക്ക്. പോലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവൻ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താൽ വലിയ ഉപകാരം'.
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇതാണ്: '
'ഡിസംബർ 6....' ഇന്ത്യൻ ജുഡീഷ്യറിക്ക് നേരെ വിരൽ ചൂണ്ടുന്നു. 1992-ഡിസം 6
ബാബറി മസ്ജിദ് തകർത്തത് തെറ്റ്. രാജ്യത്തിന് അപമാനമായി എന്ന് സുപ്രിം കോടതി,
തെറ്റ് ചെയ്തവരെ ശിക്ഷിച്ചോ? ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് നീതിയില്ല. ഇന്ന് പ്രതികൾ തന്നെ ഇരയെ തീ കൊളുത്തി. ഹൈദരബാദ് പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ ജനം ആഹ്ലാദം പ്രകടിപ്പിക്കുന്നത് കോടതിയിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്ന സൂചനയാണോ? ജുഡീഷ്യറിയാണ് വിചാരണക്കൂട്ടിൽ തല താഴ്ത്തി നിൽക്കുന്നത്'.
Recommended Video
മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടിപി സെൻകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ' ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ, ഒരു മുൻ പോലീസ് ഓഫീസർ എന്ന നിലയിൽ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല. പക്ഷെ ഒരു പിതാവ് എന്ന നിലയിൽ, മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേർ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ഇതല്ലാതെ എന്തു എന്നു തോന്നിപ്പോകുന്നു'.












Click it and Unblock the Notifications