'പ്രത്യേക ഭക്ഷണം കഴിക്കണമെന്ന് ദൈവം പറഞ്ഞോ? മാംസം കഴിച്ച് ക്ഷേത്രത്തിൽ പോയിക്കൂടെ'; സിദ്ധരാമയ്യ, വിവാദം
ബെംഗളൂരു: കർണാടകയിൽ പുതിയ വിവാദം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഹിന്ദുമത വിശ്വാസത്തെ അവഹേളിച്ചുവെന്നാണ് ബി ജെ പിയുടെ ആരോപണം. ക്ഷേത്ര ദർശനത്തിന് മുൻപ് സിദ്ധരാമയ്യ മാംസാഹാരം കഴിച്ചുവെന്നാണ് ബി ജെ പി വിമർശനം. ബി ജെ പി കർണായക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജേന്ദ്ര തുടങ്ങിയവർ സിദ്ധരാമയ്യയ്ക്കെതിരെ രംഗത്തെത്തി.

കുടക് ജില്ലയിലെ കോഡ്ലിപെട് എന്ന സ്ഥലത്തുള്ള ബസവേശ്വര ക്ഷേത്രത്തിലായിരുന്നു സിദ്ധരാമയ്യ സന്ദർശനം നടത്തിയത്. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. 'വീണ്ടും സിദ്ധരാമയ്യ ഹിന്ദു മതവിശ്വാസത്തെ അവഹേളിച്ചു. ഹിന്ദുക്കളെപ്പറ്റിയും അമ്പലങ്ങളെപ്പറ്റിയുമുള്ള വികാരം മനസിലാക്കാൻ കഴിയാത്തവരെ ജനം ചോദ്യം ചെയ്യുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തിനാണ് ക്ഷേത്രങ്ങളിൽ പോകുന്ന നാടകം നടത്തുന്നത്', എന്നായിരുന്നു കട്ടീലിന്റെ പ്രതികരണം.

എന്നാൽ വൈകുന്നേരം ക്ഷേത്ര ദർശനം നടത്തുന്നതിനു മുൻപ് മാംസാഹാരം കഴിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. താനൊരു മാംസാഹാരിയാണെന്നും തനിക്ക് ഇഷ്ടമുള്ള ഭക്ഷണ രീതി പിന്തുടരുന്നതിൽ എന്താണ് തെറ്റെന്നും സിദ്ധരാമയ്യ ചോദിച്ചു.

'മടിക്കേരിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചാണ് താൻ ഉച്ചഭക്ഷണം കഴിച്ചത്. വൈകുന്നേരം ഞാൻ ക്ഷേത്രം സന്ദർശിച്ചു. എന്തെങ്കിലും പ്രത്യേക ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ? ആളുകൾ രാത്രിയിൽ മാംസം കഴിക്കുകയും പിറ്റേന്ന് രാവിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിന് മാംസം കഴിച്ചതിന് ശേഷം നമുക്ക് എന്തുകൊണ്ട് വൈകുന്നേരം ക്ഷേത്രത്തിൽ പോയിക്കൂടാ?', സിദ്ധരാമയ്യ ചോദിച്ചു.

താൻ എന്ത് ചെയ്താലും ബി ജെ പി തന്നെ ലക്ഷ്യം വെയ്ക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതിനിടെ സിദ്ധരാമയ്യയ്ക്കെതിരെ വിജേന്ദ്ര രംഗത്തെത്തി.ഏത് ഭക്ഷണരീതിയും പിന്തുടരാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, എന്നാൽ മാംസം കഴിച്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് അംഗീകരിക്കാനാവില്ല, എന്നായിരുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബിവൈ വിജേന്ദ്ര പ്രതികരിച്ചത്. മാംസാഹാരം കഴിച്ച് ക്ഷേത്രദർശനം നടത്തുന്നത് തെറ്റല്ലെന്ന വാദം തന്നെ നാണക്കേണടാണെന്നും വിജേന്ദ്ര പറഞ്ഞു.

നമ്മുടെ നാട് സംസ്കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ടതാണ്, അതിനാൽ ഭക്തി പ്രധാനമാണ്. ആളുകൾ ഏറെ വിശ്വാസത്തോടെയാണ് ജീവിതം നയിക്കുന്നത്. രാഷ്ട്രീയരംഗത്തുള്ളവർ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. മറ്റ് സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തരുത്. സിദ്ധരാമയ്യ എന്തിനാണ് ക്ഷേത്രം സന്ദർശിച്ചതെന്ന് അറിയില്ലെന്നും വിജേന്ദ്ര പറഞ്ഞു.

എന്നാൽ മാംസം കഴിച്ച് ക്ഷേത്രം സന്ദർശിച്ചതിന് സിദ്ധരാമയ്യക്കെതിരായ ബിജെപി വിമർശനത്തിനെതിരെ ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക് രംഗത്തെത്തി. സിദ്ധരാമയ്യ യാതൊരു തെറ്റും ചെയ്തിട്ടില്ല. ബിജെപിയെ ആരോപണങ്ങൾ തികച്ചും ലജ്ജാകരമാണെന്നായിരുന്നു മുത്തലിക്കിന്റെ പ്രതികരണം. മാംസം കഴിച്ച് ക്ഷേത്രത്തിൽ പോകുന്നതിൽ യാതൊരു തെറ്റുമില്ലെന്നും നിരവധി വിശ്വാസികൾ അത്തരത്തിൽ സന്ദർശിക്കാറുണ്ടെന്നും മുത്തലിക് പറഞ്ഞു. അതേസമയം ക്ഷേത്ര ദർശനത്തിന് മുൻപ് സിദ്ധരാമയ്യ മാംസം കഴിച്ചിരുന്നില്ലെന്ന് സിദ്ധരാമയ്യക്ക് ഒപ്പമുണ്ടായിരുന്ന മുൻ എം എൽ സി വീണ അച്ചയ്യ പ്രതികരിച്ചു. ഭക്ഷണത്തിന് ചിക്കൻ കറി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാൽ അദ്ദേഹം അത് കഴിച്ചിരുന്നില്ല. പകരം കനിലെ കറി (മുള വിഭവം) ആണ് അദ്ദേഹം കഴിച്ചത്, വീണ പറഞ്ഞു.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications