തപ്സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്
ദില്ലി: പ്രമുഖ സിനിമാ താരം തപ്സി പന്നു, സംവിധായകന് അനുരാഗ് കശ്യപ് എന്നിവര്‍ക്കെതിരെ നടത്തിയ റെയ്ഡില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 650 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. മുംബൈയിലും പൂനെയിലുമായി മുപ്പതോളം ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പരിശോധനകള്‍ നടത്തിയത്.
തപ്സി പന്നുവിന്റെ വീടും ഓഫീസും, അനുരാഗ് കശ്യപിന്റെ വീട്, അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഫാന്റം ഫിലിംസിന്റെ ഓഫീസ് എന്നിവിടങ്ങളില്‍ അടക്കമായിരുന്നു പരിശോധന. 2018ല്‍ പൂട്ടിയ ഫാന്റം ഫിലിംസ് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വരുമാനം മറച്ച് വെച്ചതായും ആദായ നികുതി വകുപ്പ് ആരോപിക്കുന്നു.
പരിശോധനയില്‍ കണ്ടെത്തിയ 300 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്കാന് കമ്പനിക്ക് സാധിച്ചില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. തപ്സി പന്നുവിന്റെ പേരിലുളള 5 കോടിയുടെ രസീതും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇമെയിലുകളും വാട്സ്ആപ്പ് ചാറ്റുകളും അടക്കം ഐടി വകുപ്പ് പരിശോധന നടത്തി. 7 ബാങ്ക് ലോക്കറുകളും ആദായനികുതി വകുപ്പ് തടഞ്ഞിട്ടുണ്ട്.
2011ല്‍ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനി, മധു മന്‍ടേന, വികാസ് ഭാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫാന്റം നിര്‍മ്മാണ കമ്പനിക്ക് തുടക്കമിട്ടത്. 2015 മാര്‍ച്ചില്‍ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. ആദ്യം അനുരാഗും പിന്നീട് വികാസ് ഭാല്‍, മോട്വാനി എന്നിവര്‍ ഫാന്റം ഫിലിംസുമായുളള ബന്ധം അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യം മധു മന്‍ടേന മറ്റ് മൂന്ന് പേരുടേയും ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. അനുരാഗ് കശ്യപിനും തപ്സി പന്നുവിനും എതിരെയുളള ഐടി വകുപ്പിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ആരോപണം ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടേയും നിരന്തര വിമര്‍ശകരാണ് തപ്സി പന്നുവും അനുരാഗ് കശ്യപും. കര്‍ഷക സമരത്തില്‍ അടക്കം ഇരുവരും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
'ബിജെപിയുടെ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്', ഇഡിക്കും നിർമ്മല സീതാരാമനുമെതിരെ പിണറായി