ബിജെപിയിലേക്ക് പോകുന്നവർക്ക് എന്റെ കാർ വാടകയ്ക്ക് നല്‍കും: ആരേയും തടഞ്ഞ് നിർത്തില്ലെന്ന് കമല്‍നാഥ്
ഭോപ്പാൽ: കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകാന്‍ താല്‍പര്യമുള്ളവർക്ക് തന്റെ കാർ വാടകയ്ക്ക് നല്‍കാമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും എം പി സി സി അധ്യക്ഷനുമായ കമല്‍നാഥ്. ' പാർട്ടി വിടുന്നതിൽ നിന്ന് ആരെയും തടയില്ലെന്നും ഏതെങ്കിലും അംഗത്തിന് ബി ജി പിയില്‍ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ ഓഫീസിലേക്ക് പോകുന്നതിനായി തന്റെ കാർ വാടകയ്ക്ക് നൽകാം''-കമല്‍നാഥ് പറഞ്ഞു.
കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ കൊഴിഞ്ഞ് പോക്കിലും ഗോവയിൽ നിന്ന് പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും ഉള്‍പ്പടെ ബി ജെ പിയിലെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"നിങ്ങൾ എന്താണ് കരുതുന്നത്? കോൺഗ്രസ് അവസാനിക്കുമെന്നാണോ? ചില ആളുകൾ ബി ജെ പിയിൽ ചേരുമെന്ന് നിങ്ങൾ പറയുന്നു. ബി ജെ പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കമല്‍നാഥ് പറഞ്ഞു.

ആരേയും സമാധാനിപ്പിച്ച് കൂടെ നിർത്താന്‍ സാധിക്കില്ല. ബി ജെ പിയിലേക്ക് പോകണമെന്ന ചിന്ത ആർക്കെങ്കിലും ഉണ്ടെങ്കില്‍ അവരെ കൂടെ നിർത്തിയിട്ട് കാര്യമില്ല. ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി അവരെ പാർട്ടിയില്‍ നിലനിർത്തുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. "കോൺഗ്രസിലെ ആളുകൾ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. പാർട്ടിയിൽ നിന്ന് അവർക്ക് ഒരു സമ്മർദ്ദവുമില്ല,"- കമല്‍നാഥ് പറഞ്ഞു.

കമല്‍നാഥിന്റെ അടുത്ത അനുയായിയും മധ്യപ്രദേശിൽ നിന്നുള്ള മുൻ എംഎൽഎയുമായ അരുണോദയ് ചൗബെ അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത ചൗബേയ്‌ക്കെതിരെ ബി ജെ പി നേതാക്കൾ സമ്മർദ്ദം ചെലുത്തുകയാണുണ്ടായതെന്നും കമല്‍നാഥ് ആരോപിച്ചു. "ഞങ്ങളുടെ ആളുകളെ വ്യാജ കേസുകളില്‍ പ്രതികളാക്കുന്നു. സമ്മർദ്ദവും സ്വാധീന രാഷ്ട്രീയവും കളിക്കുകയാണ്. അത്തരം രാഷ്ട്രീയം കൊണ്ട് നിങ്ങൾക്ക് ഒരാളുടെ ഹൃദയവും മനസ്സും ആത്മാവും വാങ്ങാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗോവയില്‍ നിന്നും പാർട്ടി വിട്ട് ബി ജെ പിയില്‍ ചേർന്ന് കോണ്‍ഗ്രസ് എം എല്‍ എമാർ ഇന്ന് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെയുടെയും നേതൃത്വത്തിലാണ് എം എൽ എമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ആറ് നിയമസഭാംഗങ്ങൾ ഇന്നലെ രാത്രി വിമാനത്തിൽ ഡൽഹിയിലെത്തി. സംസ്ഥാനത്തിന് പുറത്തുള്ള എം എൽ എമാരായ മൈക്കൽ ലോബോയും ദിഗംബർ കാമത്തും ദേശീയ തലസ്ഥാനത്തെത്തി അവരോടൊപ്പം ചേരും.

ബുധനാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പ്രമേയം പാസാക്കി എം എൽ എമാരായ ദിഗംബർ കാമത്ത്, മൈക്കൽ ലോബോ, ദെലീല ലോബോ, കേദാർ നായിക്, രാജേഷ് ഫൽദേശായി, സങ്കൽപ് അമോങ്കർ, റുഡോൾഫ് ഫെർണാണ്ടസ്, അലക്‌സോ സെക്വീര തുടങ്ങിയവർ ബി ജെ പിയിൽ ചേരുകയായിരുന്നു. ഡൽഹി സന്ദർശന വേളയിൽ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സംഘം കാണുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.

ഈ വർഷം മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 20 എം എൽ എമാരുമായിട്ടായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 11 സീറ്റുകളിലും വിജയിച്ചു. പ്രാദേശിക പാർട്ടികളുമായി സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തിയ ബി ജെ പി തുടക്കം മുതല്‍ കോണ്‍ഗ്രസിനെ പിളർത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. പുതിയ കൂറുമാറ്റത്തോടെ ഗോവ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി.












Click it and Unblock the Notifications