'ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്തിൽ എഎപി സർക്കാർ രൂപീകരിക്കും,ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്'
ദില്ലി: ഗുജറാത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് 'ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്' ഉള്ളതായി അരവിന്ദ് കെജരിവാൾ.അതേസമയം നേരിയ ഭൂരിപക്ഷമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതെന്നും എന്നാൽ ജനപിന്തുണ ലഭിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ ആം ആദ്മി ഭരണം പിടിക്കുമെന്നും കെജരിവാൾ പറഞ്ഞു.

ഇന്റലിജെൻസ് റിപ്പോർട്ടിൽ ആം ആദ്മിക്ക് നേരിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. അതായത് വളരെ ചുരുക്കം സീറ്റിൽ മാത്രമാണ് മുന്നേറ്റമെന്ന്. ഭൂരിപക്ഷം ഉയർത്തി ആം ആദ്മി പാർട്ടിക്ക് അധികാരത്തിലേറാൻ ജനങ്ങളുടെ വലിയ പിന്തുണ ആവശ്യമാണ്', കെജരിവാൾ പറഞ്ഞു. 'ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്' വന്നതിന് പിന്നാലെ കോൺഗ്രസും ബി ജെ പിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായും കെജരിവാൾ ആരോപിച്ചു.
റിപ്പോർട്ട് പുറത്ത് വന്നതോടെ ബി ജെ പി ആശങ്കയിലായിരിക്കുകയാണ്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നതെന്നും കെജരിവാൾ കുറ്റപ്പെടുത്തി. ബി ജെ പിയും കോൺഗ്രസും പരസ്പരം വിമർശിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്നും കെജരിവാൾ ആരോപിച്ചു.
'എനിക്ക് ഗുജറാത്തിലെ ജനങ്ങളോട് പറയാനുള്ളത് കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും ബി ജെ പിയുടെ പരാജയം ഉറപ്പാക്കണമെന്നുമാണ്. കോൺഗ്രസിന് വോട്ടുചെയ്യുന്നത് ഒരു പാഴ്ജോലിയായിരിക്കും. ബി ജെ പിയെ താഴെയിറക്കാൻ എ എ പിക്ക് വോട്ട് ചെയ്താൽ മാത്രമേ ഗുജറാത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ', കെജരിവാൾ പറഞ്ഞു.
ഗുജറാത്തിൽ കന്നി പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി വലിയ ആത്മവിശ്വാസത്തിലാണ്. പഞ്ചാബിലേതിനും ദില്ലിയിലേതിനും സമാനമായ വമ്പൻ വാഗ്ദാനങ്ങളാണ് ആം ആദ്മി ഗുജറാത്തിലും നടത്തുന്നത്. വിജയിച്ചാൽ സ്കൂളുകളും വീടുകളും നിർമ്മിക്കുമെന്നും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നും കെജരിവാൾ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബി ജെ പിക്ക് വലിയ തിരിച്ചടി നൽകുകയാണ് ആം ആദ്മി ലക്ഷ്യം.
27 വർഷമായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വർഷം നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പിയും ആം ആദ്മിയും നേർക്ക് നേർ മത്സരിച്ചിരുന്ന സംസ്ഥാനത്ത് ആം ആദ്മിയുടെ വരവ് ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിവെച്ചിരിക്കുന്നത്.












Click it and Unblock the Notifications