സിപിഎം എംപിയെ തിരിച്ച് കൊണ്ടുവരണം എന്ന് ബിജെപി മന്ത്രി... രാജ്യസഭയിലെ അപൂര്‍വ്വ കാഴ്ച
ദില്ലി: എതിര്‍ കക്ഷിയിലെ ഒരു ജനപ്രതിനിധിയെ തിരിച്ച് കൊണ്ടുവരണം എന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെടുമോ.. അതും എതിര്‍ കക്ഷിയുടെ ദേശീയ സെക്രട്ടറിയോട്?
എന്നാല്‍ നമ്മുടെ രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത് അത്തരം ഒരു രംഗത്തിനാണ്. മലയാളിയായ പി രാജീവ് എംപിയുടെ യാത്രയപ്പിലായിരുന്നു ഇത്. പി രാജീവിനെ രാജ്യസഭയിലേക്ക് തിരിച്ച് കൊണ്ടുവരണം എന്നാണ് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുതിര്‍ന്ന നേതാക്കള്‍ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടത്. ഈ നേതാക്കള്‍ ആരെല്ലാമെന്ന് കേട്ടാല്‍ ഒന്ന് കൂടി അദ്ഭുതപ്പെടും.
കേന്ദ്ര ധനമന്ത്രിയും ഭരണകക്ഷിയുടെ രാജ്യസഭയിലെ നേതാവും ആയ അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍. രാജ്യസഭയില്‍ പി രാജീവിന്റെ പ്രകടനം പലപ്പോഴും ദേശീയ ശ്രദ്ധ നേടിയിരുന്നു.
രാജീവിന്റെ കാലാവധി തീര്‍ന്നു
ആറ് വര്‍ഷത്തെ കാലാവധി അവസാനിച്ചു. പി രാജീവ് രാജ്യസഭയില്‍ നിന്ന് പടയിറങ്ങി. രാജ്യസഭാ ചട്ടങ്ങളെ കുറിച്ചുള്ള അറിവും അത് ഉയര്‍ത്തിക്കാട്ടി നടത്തിയ ഇടപെടലുകളും ആണ് പി രാജീവിനെ ഏറെ ശ്രദ്ധേയനാക്കിയത്.
ജെയ്റ്റ്‌ലി പറഞ്ഞത്
സഭാചട്ടങ്ങളും നടപടിക്രമണങ്ങളും ചുഴിഞ്ഞെടുത്ത് ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാര്‍ലമെന്റേറിയനാണ് പി രാജീവ്. ഇത്തരത്തിലുള്ള രാജീവിനെ വീണ്ടും രാജ്യസഭയിലേക്കെത്തിക്കണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം.
ഗുലാം നബി പറഞ്ഞത്
സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്നാണ് ഗുലാം നബി ആസാദ് പി രാജീവിനെ വിശേഷിപ്പിച്ചത്.
മായാവതി പറഞ്ഞത്
എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടിയാണ് പി രാജീവ് സഭയിലെത്തി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളതെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. രാജീവിനെ രാജ്യസഭയില്‍ തിരിച്ചെത്തിക്കണം എന്ന് മായാവതിയും ആവശ്യപ്പെട്ടു.
വെങ്കയ്യ നായിഡു
വളരെ ആശയ വ്യക്തതയുള്ള രാഷ്ട്രീയ നേതാവാണ് പി രാജിവ് എന്നാണ് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്. അസൂയ തോന്നിപ്പിക്കുന്ന നേതാവാണെന്നും നായിഡു പറഞ്ഞു.
യെച്ചൂരിയുടെ മറുപടി
രാജ്യസഭയിലെ മുതിര്‍ന്ന നേതാക്കളാണ് പി രാജീവിനെ തിരിച്ച് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടത്. അതിനെ പൂര്‍ണമായി നിരാകരിയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ യെച്ചൂരി തയ്യാറായില്ല. കേരളത്തില്‍ പാര്‍ട്ടിയുടെ വലിയ ചുമതലകള്‍ രാജീവിന് നിറവേറ്റാനുണ്ടെന്നും യെച്ചൂരി പറഞ്ഞു.