ദില്ലിയിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കുത്തനെ ഉയർന്നു: 33ൽ നിന്ന് 43 ലേക്ക്, കണക്കുകൾ ഇങ്ങനെ
ദില്ലി: ദില്ലിയിൽ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധന. ഞായറാഴ്ച പത്ത് ഹോട്ട്സ്പോട്ടുകൾ കൂടി കണ്ടെത്തിയതോടെ തലസ്ഥാനത്ത് 43 കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളിലാണ് പത്ത് ഹോട്ട്സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുള്ളത്. വ്യാഴാഴ്ച 25 ഹോട്ട്സ്പോട്ടുകളാണ് ഉണ്ടായിരുന്നതെങ്കിൽ വെള്ളിയാഴ്ച ഇത് 30ലേക്കും ശനിയാഴ്ച ഇത് 33ലേക്ക് ഉയരുകയും ചെയ്തിരുന്നു.

പുതിയ ഹോട്ട്സ്പോട്ടുകൾ
കൈലാഷിന്റെ കിഴക്ക് ഭാഗം, ദില്ലിയിലെ സമ്പന്ന വിഭാഗങ്ങൾ താമസിക്കുന്ന സൌത്ത് ഈസ്റ്റ്ദില്ലിയിലെ റസിഡൻഷ്യൽ കോളനി, ഖഡ്ഡ കോളനിയുടെ ജെയ്റ്റ്പൂർ എക്സറ്റൻഷനിലെ ചില ഭാഗങ്ങൾ, മദൻപൂർ ഖാദർ, അബ്ദുൾ ഫസൽ എൻക്ലേവ്, ഷേര മൊഹല്ല, മഹാവീർ എൻക്ലേവിലെ ബംഗാളി കോളനി എന്നിവയാണ് ഞായറാഴ്ച ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

കളർകോഡുകൾ വരുന്നു
ഞങ്ങൾ ദില്ലിയിൽ രോഗവ്യാപനമുള്ള കൂടുതൽ സ്ഥലങ്ങൾ റെഡ് സോണുകൾ, ഓറഞ്ച് സോണുകൾ എന്നിങ്ങനെ പ്രഖ്യാപിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. പോലീസ് അതിർത്തികൾ അടച്ചിടുകയും നിരീക്ഷണത്തിലിരിക്കുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകുയും വീടുകൾ തോറും പരിശോധന നടത്തുകയും ചെയ്യുന്നതിനെയാണ് ഓപ്പറേഷൻ ഷീൽഡ് എന്ന് വിശേഷിപ്പിക്കുന്നത്.

അണുനശീകരണ പ്രവർത്തനങ്ങൾ
തലസ്ഥാനത്തെ ആദ്യ കൊവിഡ് ഹോട്ട്സ്പോട്ടായ ദിഷാദ് ഗാർഡൻ രോഗ വ്യാപനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവിടെ നിന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് പുറമേ ദില്ലി സർക്കാർ തിങ്കളാഴ്ച മുതൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ദില്ലി ജൽബോർഡിന്റെ 50 മെഷീനുകൾക്ക് പുറമേ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത 10 മെഷീനുകളുമാണ് അണുനശീകരണത്തിനായി ഉപയോഗിക്കുന്നത്.

1069 പേർക്ക് രോഗം
ദില്ലിയിൽ നിലവിൽ 1,069 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച 19 പേർ ഇതിനകം മരണമടയുകയും ചെയ്തിട്ടുണ്ട്. 430 ഓളം കേസുകൾ തബ്ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളവയാണ്. കഴിഞ്ഞ മാസം പരിപാടി നടന്ന സൌത്ത് ദില്ലിയിലെ നിസാമുദ്ദീനും ഹോട്ട്സ്പോട്ടുകളിലൊന്നാണ്. ഇതിനെല്ലാം പുറമേ കേന്ദ്രസർക്കാർ രോഗ ബാധിത പ്രദേശങ്ങളെ കളർകോഡിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. 15 കേസുകളിൽ കൂടുതലുള്ള പ്രദേശങ്ങൾ റെഡ് സോണിലും അതിന് താഴെയുള്ളത് ഓറഞ്ച് സോണിലും ഒറ്റ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകൾ ഗ്രീൻ സോണിലുമാണ് വരുന്നത്. ഇന്ത്യയിലെ 50 ശതമാനത്തോളം ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യ ഓറഞ്ച്- റെഡ് സോണുകളിൽ വരാനാണ് സാധ്യത. ഇന്ത്യയിൽ 364 ജില്ലകളിലും നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് ആറിന് 160 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഏപ്രിൽ ആറിന് 284 ജില്ലകളിലും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയിൽ 31 മരണം
ഇന്ത്യയിൽ ഇതിനകം രോഗം ബാധിച്ചവരുടെ എണ്ണം 8447ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 31 പേര്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ സുഖം പ്രാപിച്ചു. 7409 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications