പാർലമെന്റിൽ ഇന്ന് ; ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിക്കും
ദില്ലി; ശൈത്യകാല സമ്മേളനത്തിനിടെ തിങ്കളാഴ്ചയും പാർലമെന്റിലെ ഇരു സഭകളും കലുഷിതമായി. വോട്ടേഴ്സ് ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബില്ലിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്, ആർഎസ്പി, ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികൾ ബില്ലിനെതിരെ രംഗത്തെത്തി. ബില്‍ പാർലമെന്റിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. എന്നാൽ ശക്തമായ പ്രതിപക്ഷ എതിർപ്പിനിടയും ബില്‍ ലോക്‌സഭയില്‍ പാസാക്കി.നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ടിലെ പിഴവുകൾ തിരുത്താൻ ഉതകുന്ന ബിൽ രാജ്യസഭയിലും പാസായി.
അതിനിടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി സർക്കാർ വിളിച്ച് ചേർത്ത കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. പന്ത്രണ്ട് എംപിമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷമേ സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കൂ എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പാർലമെന്റിൽ ഇന്ന്
ലോക്സഭ
ലോക്സഭ; 1949-ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്, 1959-ലെ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ്സ് ആക്ട്, 1980-ലെ കമ്പനി സെക്രട്ടറി ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കും.
രാജ്യസഭ
1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ജനപ്രാതിനിധ്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ രാജ്യസഭയിലും അവതരിപ്പിക്കും
അതിനിടെ ഇന്ന് വ്യക്തിഗത വിവര സംരക്ഷണ ബില്‍ 2019 (പി ഡി പി) നെ കുറിച്ചുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് പരിധിയില്ലാത്ത അവകാശം ഉറപ്പാകുന്നതാണ് ബിൽ. വിവരസംരക്ഷണത്തിനും പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുംവേണ്ടിയുള്ളതാണ് നിയമം എന്നാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാരിനും അതിന്റെ ഏജൻസികൾക്കും അനിയന്ത്രിതമായ അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള ബില്ലിലെ ചില വ്യവസ്ഥകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ ബിൽ ജെ പി സിക്ക് വിടുകയായിരുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് വ്യാഴാഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചിരുന്നു.എന്നാൽ ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ പി പി ചൗധരി, ജെസിപി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് അതേ ദിവസം തന്നെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ശീതകാല സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
Recommended Video