സൈനിക ശക്തി വിളിച്ചോതി മനോഹര പരേഡ്; 74ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 ഫ്‌ളോട്ടുകളും വിവിധ മന്ത്രാലയങ്ങളുടേതായി ആറ് ഫ്‌ളോട്ടുകളും പരേഡില്‍ ഉണ്ടായിരുന്നു.
ദില്ലി: രാജ്യം ഇന്ന് 74ാം റിപ്പബ്ലിക്ക് ആഘോഷത്തിന്റെ തിരക്കിലാണ്. രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിച ചരിത്രവും ഉയര്‍ത്തി അതി മനോഹരമായ പരേഡിനാണ് ദില്ലി സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി, ദ്രൗപതി മുര്‍മ്മു പതാക ഉയര്‍ത്തി. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമര്‍പ്പിച്ചു. ഈ വര്‍ഷം ഈജിപത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്ത് രാഷ്ട്രതലവന്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ആഘോഷത്തില്‍ പങ്കെടുക്കുന്നത്.
രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും സമന്വയിപ്പിക്കുന്നതായിരുന്നു പരേഡ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മൂന്ന് സൈനിക മേധാവികളും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഈജിപ്ഷ്യന്‍ സായുധ സേനയുടെ പ്രധാന ശക്തികളെ പ്രതിനിധീകരിച്ച് 144 ഈജിപ്ഷ്യന്‍ സായുധ സേനയുടെ ഒരു സംഘം നടത്തിയ മാര്‍ച്ചോടെയാണ് പരേഡ് ആരംഭിച്ചത്.
സി ആര്‍ പി എഫിന്റെ വനിത സൈനികര്‍ പങ്കെടുത്ത മാര്‍ച്ചാണ് ഇത്തവണത്തെ പരേഡില്‍ എടുത്തുപറയേണ്ട മറ്റൊന്ന്. നാവിക സേനയുടെ വനിത വിഭാഗവും ഇത്തവണത്തെ സൈനിക പരേഡില്‍ പങ്കെടുത്തു. പുതിയ സായുധ സേനാ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിവീറിന്റെ ആദ്യ ബാച്ചിലെ വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ മൂന്ന് വനിതകളും ആറ് അഗ്നിവീരന്മാരും ഉണ്ടായിരുന്നു. കൂടാതെ ഇത്തവണ റഷ്യന്‍ നിര്‍മ്മിത ആയുധ ടാങ്കുകള്‍ ഒന്നും തന്നെ പരേഡിന് ഉണ്ടായിരുന്നില്ല.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 ഫ്‌ളോട്ടുകളും വിവിധ മന്ത്രാലയങ്ങളുടേതായി ആറ് ഫ്‌ളോട്ടുകളും ഉണ്ടായിരുന്നു. വന്ദേ ഭാരതം നൃത്ത മത്സരത്തിലൂടെ തിരഞ്ഞെടുത്ത 479 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത വിരുന്നും പരേഡിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന നര്‍ത്തകരെ ദേശീയ തലത്തില്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നത്.
റിപ്പബ്ലിക് ദിനം: രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങള്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് പ്രത്യേക അതിഥി
സെന്‍ട്രല്‍ വിസ്ത, കര്‍ത്ത്യപഥ്, പുതിയ പാര്‍ലമെന്റ് മന്ദിരം എന്നിവ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍, പാല്‍, പച്ചക്കറി വില്‍പ്പനക്കാര്‍ക്കും പരേഡ് വീക്ഷിക്കാനുള്ള ക്ഷണമുണ്ടായിരുന്നു. കനത്ത സുരക്ഷയിലാണ് ഇത്തവണ റിപ്പബ്ലിക്ക് ചടങ്ങുകള്‍ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഈ പാതയില്‍ 150ല്‍ കൂടുതല്‍ സി സി ടി വി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
'നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു': ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് 29ന് ബീറ്റിംഗ് റിട്രീറ്റോടെയാണ് അവസാനിക്കുക.