ഇന്ത്യ-ചൈന സംഘർഷം;അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു!! കരസേനാ മേധാവി ലഡാക്കിൽ!!
ദില്ലി; അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെ ലഡാക്കിൽ എത്തി കരസേനാ മേധാവി. ഇന്ന് രാവിലെയൊണ് എംഎം നരവാനെ ലാഡക്കിൽ ദ്വിദിന സന്ദർശനത്തിന് എത്തിയത്. മേഖലയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും. ചൈന പ്രകോപനം തുടരുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ സന്ദർശനം.
കിഴക്കൻ ലഡാക്കിലെ പാംഗോങ്ങ് തടാകത്തിന്റെ തെക്കൻ തീരത്ത് മൂന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഇന്ത്യൻ സൈന്യം സാന്നിധ്യം ശക്തമാക്കി. ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള അതിർത്തിയിലും സൈന്യം സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.നിലവിൽ പാംഗോങ്ങ് തടാക പ്രദേശത്ത് സൈന്യം ആധിപത്യം ഉറപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ.
Recommended Video
പാംഗോങ്ങ്, ചുഷുൽ ചുമാർ മേഖലകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി ചൈനീസ് സൈന്യം പ്രകോപനം തുടരുന്നത്. യഥാർഥനിയന്ത്രണ രേഖയുടെ തൽസ്ഥിതി മാറ്റം വരുത്താൻ ചൈന പ്രകോപനപരമായ കരുനീക്കങ്ങൾ നടത്തിയതായും ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചൈനയുടെ ആദ്യ ശ്രമം. പിന്നീട് പ്രശ്ന പരിഹാരത്തിനായി ഇരു രാജ്യങ്ങളിലേയും കമാന്റർ തല ചർച്ച തുടരുന്നതിനിടയിൽ തിങ്കളാഴ്ചയും ചൈന പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. .
അതേസമയം ചൈനീസ് നടപടിക്ക് പിന്നാലെ അതിർത്തിയിൽ കൂടുതൽ സൈനിക വിന്യാസം നടത്താൻ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. ടാങ്ക് റെജിമെന്റ് , മിസൈൽ സംവിധാനമുള്ള കവചിത വാഹനങ്ങൾ എന്നിവ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ ചൈനയും കൂടുതൽ സൈനിക വിന്യാസം നടത്തിയതായാണ് റിപ്പോർട്ടുകൾ.
അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നലെ ദില്ലിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി. അതേസമയം അതിർത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാന്റ്ർ തലത്തിൽ ചർച്ച തുടരുകയാണ്. ഇന്നലെ ചർച്ച നടത്തിയെങ്കലും സമവായമായിരുന്നില്ല.