ഇന്ത്യ-ചൈന സംഘർഷം; ചുഷുൽ പ്രദേശത്ത് സൈനികർ മുഖാമുഖമെത്തി.. തിങ്കളാഴ്ച അതിർത്തിയിൽ നടന്നത്
ദില്ലി; കിഴക്കൻ ലഡാക്കിലെ പാംഗോങ്ങ് തടാക കരയിൽ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതോടെ ചൈനയുടെ ഏത് നീക്കത്തേയും നേരിടാൻ സജ്ജമായിരിക്കാൻ സൈന്യത്തിന് ഇന്ത്യ നിർദ്ദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ അതിർത്തിയിൽ ഉണ്ടായ ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടേയും ബ്രിഗേഡ് കമാന്റർ തല ചർച്ച പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ തിങ്കളാഴ്ച വീണ്ടും ചൈന കടന്ന് കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വീണ്ടും വഷളായത്.

പാംഗോങ്ങ്, ചുഷുൽ സെക്ടറിലെ ഇന്ത്യൻ പ്രദേശങ്ങളിൽ കടന്ന് കയറാനാണ് ചൈന തിങ്കളാഴ്ച വീണ്ടും ശ്രമിച്ചത്. 'ബ്ലാക്ക് ടോപ്പ്' എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇരു രാജങ്ങളിലേയും സൈനികർ മുഖാമുഖം എത്തിയത്. ഇവിടെ ഒരു മേഖലയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ദൂരം വെറും നൂറ് മീറ്റർ ആയിരുന്നു. എന്നാൽ ചൈനീസ് സൈന്യം എത്തുന്നതിന് മുൻപ് തന്നെ തന്ത്രപരമായ നീക്കത്തിലൂടെ ഇവിടെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നുവെന്ന് സൈന്യത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Recommended Video
ഇവിടെ ഇന്ത്യൻ കുന്നുകൾ പിടിച്ചെടുക്കാനായിരുന്നു ചൈനീസ് സൈന്യം ശ്രമിച്ചത്. എന്നാൽ ചൈനയുടെ നീക്കം ഇന്ത്യ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. അതിർത്തിയിലേക്ക് അടുക്കരുതെന്ന് ചൈനയ്ക്ക് മെഗാഫോണിലൂടെ മുന്നറിയിപ്പ് നൽകി. അവരുടെ നീക്കത്തെ തടഞ്ഞു, സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ തന്ത്രപ്രധാന കുന്നുകളിലെല്ലാം കൂടുതൽ സേനയെ ഇന്ത്യ വിന്യസിച്ചു.
പാംഗോങ്ങ് തടാകം മുതൽ സ്പൻഗുർ ഗ്യാപ്പ് വരെ ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. അതേസമയം അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറാവണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതിന് തയ്യാറാകാൻ ചൈന തയ്യാറാകാത്തിടത്തോളം പ്രശ്ന പരിഹാരം സാധ്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.












Click it and Unblock the Notifications