മാലിദ്വീപ് അടിയന്തരാവസ്ഥയില്‍ ഇന്ത്യയ്ക്ക് അസ്വാസ്ഥ്യം! സൈനിക ഇടപെടലിനെക്കുറിച്ച് പ്രതികരണമില്ല
ദില്ലി: മാലിദ്വീപ് സര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള തർക്കങ്ങള്‍ക്കിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അസ്വസ്ഥമാക്കുന്നുവെന്ന് ഇന്ത്യ. തിങ്കളാഴ്ചയാണ് കോടതിയും സർക്കാരുമുള്ള പോരുകള്‍ക്കിടെ പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കാന്‍ പാലിക്കാൻ തയ്യാറാവാതെയാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്നത്. ഇതിൽ അസ്വസ്ഥരാണെന്നാണ് ദ്വീപ് രാഷ്ട്രമായ മാലിയോട് അടുത്ത ബന്ധം പുലര്‍ത്തി വരുന്ന വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് മാലിദ്വീപ് സുപ്രീം കോടതിയും ഇന്ത്യയുടെയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടേയും ഇടപെടൽ തേടിയിരുന്നു. രാജ്യത്ത് നിയമവാഴ്ച തിരികെ കൊണ്ടുവരുന്നതുള്ള സുപ്രീം കോടതിയുടെ നീക്കങ്ങള്‍ക്കിടെയാണ് പ്രസിഡന്റ് യമീന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനം. 15 ദിവസത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ലോക്കല്‍ മാലിദ്വീപ് ന്യൂസ് ഓര്‍ഗനൈസേഷൻ റജ്ജേ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയ്ക്ക് ആശങ്ക
സുപ്രീം കോടതി ഉത്തരവ് അനുസരിക്കാൻ പ്രസിഡന്റ് മുഹമ്മദ് യമീൻ തയ്യാറാകാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ അസ്വസ്ഥരാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയത്. മാലിദ്വീപിലെ ജനങ്ങളുടെ ഭരണഘടനാവകാശങ്ങൾ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഇന്ത്യ മാലിദ്വീപിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോഴത്തെ അവസ്ഥ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായി മാറുമെന്നുമാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇന്ത്യയുടെ ഇടപെടൽ തേടി
മാലിദ്വീപിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്താക്കിയ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് ഇന്ത്യയുടെ ഇടപെടൽ തേടിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കുന്നതിനായി മാലിദ്വീപിലേയ്ക്ക് സൈന്യത്തെ അയയ്ക്കാനാണ് നഷീദ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്ത 1988ല്‍ രാജ്യത്ത് സൈനിക അട്ടിമറി ശ്രമമുണ്ടായപ്പോള്‍ ഇന്ത്യ സൈന്യത്തെ അയച്ച് ശ്രമം പരാജയപ്പെടുത്തിയിരുന്നു. 1988ല്‍ അബ്ദുല്ല ലുത്തുഫി പീപ്പിള്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴവുമായി ചേര്‍ന്നാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഓപ്പറേഷന്‍ കാക്റ്റസ് എന്ന പേരിലായിരുന്നു ഇന്ത്യൻ സൈന്യം മാലിദ്വീപില്‍ ഇടപെടല്‍ നടത്തിയത്.

ചൈനീസ് നീക്കം ഇന്ത്യയെ അകറ്റിനിര്‍ത്താന്‍!!
മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കാനാണ് യമീൻ ഭരണകൂടത്തിന്റെ സഖ്യരാജ്യമായ ചൈന മുന്നോട്ടുവയ്ക്കുന്ന പ്രമേയം. പുറത്തിനിന്നുള്ള ഇടപെടലുകൾ ആവശ്യമില്ലെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപ് സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കുമെന്നാണ് ചൈന കരുതുന്നത്. 2011 മുതൽ തന്നെ ചൈന മാലിദ്വീപിൽ പ്രത്യേക താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തിവന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തില്‍ ആധിപത്യമുറപ്പിക്കാൻ അവസരം കാത്തിരിക്കുന്ന ചൈന ഇന്ത്യയുടെ ഇടപെടലിനെ ഭയക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അധികാരത്തിലിരിക്കെ രണ്ട് അടിയന്തരാവസ്ഥ
രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാർക്ക് മൂന്ന് കത്തുകൾ നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത്. യമീന്റെ സഹായി ഷുക്കൂർ പ്രമേയം സ്റ്റേറ്റ് ടിവി ചാനലിന് മുമ്പാകെ വായിക്കുകായിരുന്നു. യമീൻ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തെ തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് ആരോപിച്ച് 2015 നവംബറിലും മാലി ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് സർക്കാര്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ യാത്രകൾ ഒഴിവാക്കാനും മാലിദ്വീപ് സന്ദര്‍ശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലത്ത് സംഘം ചേരരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം നല്‍കിയ നിർദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കോടതി ഉത്തരവ് മോചനത്തിന്
മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, എട്ട് പ്രതിപക്ഷ നേതാക്കൾ എന്നിവരെയാണ് പ്രസിഡന്റ് യമീൻ തടങ്കലില്‍ പാർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കിയ ശേഷമാണ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ മാലിദ്വീപ് സുപ്രീം കോടതി ഉത്തരവിടുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യമീന്റെ പാർട്ടിയായ പ്രോഗ്രസീവ് പാർട്ടിയിൽ നിന്ന് കൂറുമാറിയതിനെ തുടർന്ന് പുറത്താക്കിയ 12 എംപിമാരെ തിരിച്ചെടുക്കാനുള്ള നിർദേശവും സുപ്രീം കോടതി നൽകിയിട്ടുണ്ട്. എംപിമാരെ തിരിച്ചെടുക്കുന്നതോടെ തന്റെ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്ന ആശങ്കയും യമീനിനുണ്ട്.












Click it and Unblock the Notifications