പാകിസ്താന്‍റേത് കല്ലുവെച്ച നുണ: അഞ്ച് സൈനികരെ വധിച്ചെന്ന പാക് വാദം തള്ളി ഇന്ത്യ
അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തുവെന്നുമായിരുന്നു പാക് സൈന്യത്തിന്‍റെ അവകാശവാദം
ശ്രീനഗർ: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. ശനിയാഴ്ച ശക്തമായ വെടിവെയ്പുണ്ടായ ടാറ്റ പാനി- കൃഷ്ണ ഘാട്ടി സെക്ടറില്‍ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നാണ് പാകിസ്താന്‍ ഉന്നയിച്ച വാദം. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഇരു സൈന്യങ്ങളും തമ്മില്‍ ശക്തമായ വെടിവെയ്പുണ്ടായിരുന്നു.
പാകിസ്താന്‍റെ വാദം തള്ളിയ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തുവെന്നുമായിരുന്നു പാക് സൈന്യത്തിന്‍റെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാക് ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റതായും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്.
പാക് വാദം തെറ്റാണെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചു. ആക്രമണത്തിൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നും പാക് സൈന്യം വെടിനിര്‍ത്തൽ കരാർ ലംഘിച്ച് ആക്രമിക്കുയായിരുന്നുവെന്നും കരസേന അറിയിച്ചു. പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലായിട്ടായിരുന്നു പാക് പ്രകോപനം. വെടിവെയ്പിന് പുറമേ മോര്‍ട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.