ക്രിക്കറ്റ് പ്രേമികൾ ആവേശത്തിൽ; 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ഒറ്റക്ക് ആതിഥേയത്വം വഹിക്കും
ദില്ലി: 2023ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യ. 2021ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണ് 2023ൽ നടക്കുന്നത്. തിങ്കളാഴ്ച്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചാമ്പ്യന്‍സ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരവും ഇന്ത്യയിലാണ് നടക്കുക.
ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഈ ടെസ്റ്റ് മത്സരം. നേരത്തെ 2017 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റിന് ഗ്രേറ്റര്‍ നോയിഡ സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോടൊപ്പമായിരുന്നു ഇന്ത്യയും വേദി പങ്കിട്ടത്. 2011ൽ ഇന്ത്യ ആതിഥേയരായ ലോകകപ്പിൽ ഇന്ത്യ തന്നെയായിരുന്നു കീരടം സ്വന്തമാക്കിയത്. മഹേന്ദ്ര സിങ് ധോനി നയിച്ച ടീമായിരുന്നു കിരീടം സ്വന്തമാക്കിയത്. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ വേദിയാകുന്നതിന്റെ ആവേശക്കിലാണ് ക്രിക്കറ്റ് പ്രേമികൾ.