കലിതുള്ളാതെ തെക്ക് പടിഞ്ഞാറൻ കാലവർഷം; ജൂലൈ വരെ സമാന കാലാവസ്ഥ തുടരും
ഇത്തവണ കാലർഷം തുടക്കം മുതൽ ശക്തിപ്രാപിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ
തിരുവന്തപുരം: ഇത്തവണ കാലർഷം തുടക്കം മുതൽ ശക്തിപ്രാപിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ. ടൗട്ടെ, യാസ് ചുഴലിക്കാറ്റും അതിശക്തമായ വേനൽമഴയും ഇതിന് കാരണമായും വിലയിരുത്തി. എന്നാൽ തെക്ക് പടിഞ്ഞാറൻ കാലവർഷം തീരം തൊട്ടിട്ട് ഒരു മാസത്തോളം ആകുമ്പോൾ ഇതുവരെ ദുർബലമാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ജൂൺ 18 വരെ സാധാരണയിൽ നിന്നും 40 ശതമാനം അധികമഴ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ഇത് ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ജൂൺ 24 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സാധാരണ ലഭിക്കുന്നതിന്റെ 26 ശതമാനം മാത്രം മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂലൈ ആദ്യ വാരത്തോടെ മാത്രമേ ഇനി കാലവർഷം ശക്തിപ്രാപിക്കൂ.

ഇന്ത്യയിൽ കാലവർഷം ദുർബലമാണെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്മെന്റ് പറയുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ഇതുവരെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളായ രാജസ്ഥാൻ, ദില്ലി, ഹരിയാന, പഞ്ചാബ് എന്നിവയൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തി. അസാധാരണമായി, ഈ കാലയളവിൽ മൺസൂൺ കിഴക്ക്, മധ്യ, തൊട്ടടുത്ത വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് സാധാരണയേക്കാൾ 7-10 ദിവസം മുമ്പേ പ്രവേശിച്ചു. എന്നാൽ മറ്റ് ഭാഗങ്ങളിലേക്ക് ജൂൺ അവസാന വാരത്തിൽ മാത്രമേ എത്തൂവെന്ന് ഐഎംഡി അറിയിച്ചു.

ഇതുവരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിൽ നിന്നും അധികമായി മഴ ലഭിച്ചിട്ടുണ്ട്. കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ എട്ട് ശതമാനവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 58 ശതമാനവും മധ്യ ഇന്ത്യ 46 ശതമാനവും തെക്കൻ ഉപദ്വീപിൽ 15 ശതമാനവും അധിക മഴയാണ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്.

ഇന്ത്യയുടെ പ്രധാന കാർഷിക മേഖലയുടെ ഭാഗമായതും ജലസേചനത്തിനായി മൺസൂൺ മഴയെ ആശ്രയിക്കുന്നതുമായ ഉപദ്വീപിലും മധ്യേന്ത്യയിലും ജൂലൈ ആദ്യ വാരത്തിനുശേഷം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ കൂടാൻ സാധ്യതയുണ്ടെ. ആഴ്ചയിൽ മിക്ക ദിവസങ്ങളിലും വടക്കുകിഴക്കൻ ഭാഗത്തും കിഴക്കൻ ഇന്ത്യയോടും ചേർന്ന ഭാഗത്തും മഴ കനക്കും.

കേരളത്തിലും തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചപ്പോൾ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജൂൺ 28ന് ആയിരിക്കും കാലവർഷം വീണ്ടും സജീവമാവുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 27ന് ഇടിമിന്നൽ മുന്നറിയിപ്പും 28, 29 തീയതികളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Recommended Video

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 28, 29 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 28ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലും 29ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള ശക്തമായ മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications