'2024 ല്‍ ഇന്ത്യ അധികാരത്തില്‍ വരും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും': സലീം അഹമ്മദ്
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കർണാടകയിലെ കോണ്‍ഗ്രസ് പാർട്ടി നേതൃത്വം. ആകെയുള്ള 28 മണ്ഡലങ്ങളില്‍ 20 എണ്ണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിൽ കർണാടകയിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലേക്കും ഒരു മന്ത്രിയെയും മുതിർന്ന പാർട്ടി നേതാവിനെയും പാർട്ടി നിരീക്ഷകരായി എഐസിസി നിയോഗിക്കുമെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് വ്യക്തമാക്കുന്നത്.
കർണാടകയിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു എന്നിവയുൾപ്പെടെ 20 സീറ്റുകൾ നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും മംഗളൂരുവിലെ കോൺഗ്രസ് ഭവനിൽ ജില്ലാതല കോൺഗ്രസ് നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം സലീം അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഞങ്ങൾ നേതൃത്വത്തേട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മണ്ഡലത്തിലെയും പാർട്ടി നിരീക്ഷകരുടെ പട്ടിക എഐസിസി ഉടൻ പുറത്തിറക്കും. 'ഇന്ത്യ സംഖ്യം അധികാരത്തിൽ വരും, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും. 15 ലക്ഷം രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിലും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിലും കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിലും പെട്രോള്‍-എല്‍പിജി വില നിയന്ത്രിക്കുന്നതിലും കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയങ്ങള്‍ കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്കെത്തും.' - സംസ്ഥാന കോണ്‍ഗ്രസ് വർക്കിങ് പ്രസിഡന്റ് പറുന്നു.
ഇരു ജില്ലകൾക്കും പാർട്ടി പ്രത്യേക ഊന്നൽ നൽകുന്നതിനാൽ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഞങ്ങളുടെ തന്ത്രങ്ങളും മാറ്റും. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ബൂത്ത് തലത്തിലെ പ്രവർത്തനങ്ങള്‍ സജീവമാക്കും. ഒരു മാറ്റം ആഗ്രഹിക്കുന്ന ആളുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെയും ജെഡി(എസിന്റെയും) എംഎൽഎമാരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഓപ്പറേഷൻ ലോട്ടസ്' പോലെയുള്ള ഒരു ഓപ്പറേഷനിൽ ഞങ്ങൾ ഏർപ്പെടില്ല, ശക്തവും സുസ്ഥിരവുമായ സർക്കാറിനെ നയിക്കാന്‍ പാർട്ടിക്ക് 136 എംഎൽഎമാരുള്ള വ്യക്തമായ ഭൂരിപക്ഷമുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് കർണാടക, ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നും നിരവധി നേതാക്കൾ ഞങ്ങളെ സമീപിച്ചിട്ടുണ്ട്, അവരെ പാർട്ടിയിൽ ചേരാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സലീം അഹമ്മദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications