'ഇന്ത്യ ഒരിക്കലും പൊറുക്കില്ല, ഇനിയെങ്കിലും മൗനം വെടിയൂ'; മണിപ്പൂർ സംഭവത്തിൽ മോദിക്കെതിരെ കോൺഗ്രസ്
ഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന് പിന്നാലെ കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. മോദി സർക്കാരും ബിജെപിയും ചേർന്ന് ജനാധിപത്യത്ത തകർത്തെന്നും മണിപ്പൂരിലെ സംഘർഷത്തിൽ മോദി പുലർത്തുന്ന മൗനത്തിന് ഇന്ത്യ ഒരിക്കലും മാപ്പ് നൽകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
'മണിപ്പൂരിൽ മനുഷ്യത്വം മരിച്ചു. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും സംസ്ഥാനത്തിന്റ സാമൂഹിക ഘടനയേയും തകർത്ത് കൊണ്ട് ആൾക്കൂട്ട ഭരണമാണ് നടത്തുന്നത്. നരേന്ദ്ര മോദി ജി, നിങ്ങൾ പുലർത്തുന്ന മൗനത്തിന് ഇന്ത്യ ഒരിക്കലും മാപ്പ് നൽകില്ല', ഖാർഗെ ട്വീറ്റ് ചെയ്തു.

'നിങ്ങളുടെ സർക്കാരിന് അൽപം മനസ്സാക്ഷിയോ നാണക്കേടോ ഉണ്ടെങ്കിൽ, പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുകയും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയുകയും ചെയ്യണം. നിങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞുമാറുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു', ഖാർഗെ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഭവത്തിൽ മോദിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചത്. മണിപ്പൂരിൽ ഇന്ത്യയെന്ന ആശയം തന്നെ ആക്രമിക്കപ്പെടുമ്പോൾ 'ഇന്ത്യ'യ്ക്ക് ഒരിക്കലും നിശബ്ദമായിരിക്കാനാകില്ല. ഞങ്ങൾ മണിപ്പൂർ ജനതയ്ക്കൊപ്പം നിൽക്കുന്നു. സമാധാനം മാത്രമാണ് പ്രധാനം', രാഹുൽ പറഞ്ഞു.
മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമം ഹൃദയം തർക്കുന്നതാണെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. 'സ്ത്രീകൾക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. സമൂഹത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്.മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ നാം ഒരേ സ്വരത്തിൽ അപലപിക്കണം.എന്തുകൊണ്ടാണ് മണിപ്പൂരിലെ അക്രമ സംഭവങ്ങൾക്ക് നേരെ മോദി കണ്ണടയ്ക്കുന്നത്? മണിപ്പൂരിലെ അക്രമങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ലേ?', പ്രിയങ്ക ഗാന്ധി ചോദിച്ചു.
മണിപ്പൂരിൽ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെയായിരുന്നു നഗ്നരാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊറദാസ് (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞു.












Click it and Unblock the Notifications