ഇന്ത്യന്‍ മുജാഹീദ്ദീന്‍ രൂപീകരിച്ചത് ഐഎസ്ഐ;ഭട്കല്‍
ദില്ലി: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപീകരിച്ചതും ഫണ്ട് നല്‍കുന്നതും പാക് ചാര സംഘടനയായ ഐഎസ് ഐ ആണെന്ന് ഭട്കല്‍ വെളിപ്പെടുത്തി. എന്നാല്‍ തദ്ദേശീയമായി തന്നെ രൂപീകരിയ്ക്കപ്പെട്ട സംഘടനാണ് ഇതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഐഎസ്‌ഐയുടെ ലക്ഷ്യമെന്നും ഭട്കല്‍ പറഞ്ഞു. ഇപ്പോള്‍ അപകടകാരിയായ ഭീകര സംഘടനയായി ഇത് മാറിക്കഴിഞ്ഞു. ഇന്ത്യയെ നശിപ്പിയ്ക്കുന്ന തരത്തില്‍ വന്‍ സ്‌ഫോടന പരന്പരയ്ക്ക് ഐസ്‌ഐയുടെ ഒത്താശ ചെയ്യുന്നുണ്ടെന്നും ഭട്കല്‍.
2007 മുതല്‍ രാജ്യത്ത് നടന്ന പത്ത് സ്‌ഫോടനങ്ങളില്‍ ഭട്കലിന് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. 2011 ല്‍ പൂനെ ജര്‍മ്മന്‍ ബേക്കറിയില്‍ സ്‌ഫോടനം നടത്തിയതില്‍ താനാണ് ബോംബുകള്‍ സ്ഥാപിച്ചതെന്ന് ഭട്കല്‍ പറഞ്ഞു. മംഗാലപുരത്തെ ഒളിത്താവളത്തിലാണ് സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണം നടന്നെതന്നും. 70 അത്യുഗ്ര സ്‌ഫോടക വസ്തുക്കള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നതായും ഭട്കല്‍ പറയുന്നു.
യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് മാറ്റുന്നതിന് അസാമാന്യ കഴിവാണ് യാസിനുണ്ടായിരുന്നത്. ഒട്ടേറെപ്പേര്‍ക്ക് തീവ്രവാദ പരിശീലനം ഇയാള്‍ നല്‍കിയിട്ടുണ്ട്. 2007 ല്‍ ഹൈദരാബാദില്‍ സ്‌ഫോടനം നടത്തുന്നതിനായി അക്ബര്‍ ഇസ്മായില്‍ ചൗധരിയ്ക്കും മോഷിന്‍ ചൗധരിയ്ക്കും ചിക്കമംഗലൂരിലെ ഫാം ഹൗസില്‍ വച്ച് താന്‍ നേരിട്ട് പരിശീലനം നല്‍കുകയായിരുന്നുവെന്നും ഭട്കല്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെയും യുഎസ് അഫ്ഗനിസഥാനില്‍ നടത്തിയ റെയ്ഡുകളുടേയും വീഡിയോ കാട്ടിയാണ് ഭട്കല്‍ തീവ്രവാദികളെ ആക്രമണങ്ങള്‍ക്കായി പ്രേരിപ്പിച്ചത്. മംഗലാപുരത്ത് വച്ചാണ് പല ആക്രമണങ്ങള്‍ക്കും ഇയാള്‍ പദ്ധതി ഒരുക്കിയത്.
യാസിന്‍ ഭട്കലിന്റെ അറസ്റ്റോട് കൂടി ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണങ്ങള്‍ അവസാനിച്ചുവെന്ന് കരുതാനാകില്ലെന്ന് അന്വേഷണ ഏജന്‍സുകള്‍ വ്യക്തമാക്കി. എന്തെന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും ഇന്ത്യ തേടുന്ന ഭീകരരുമായ വഖാസ്, താബ്രസ്, മിര്‍സ എന്നിവര്‍ ഇപ്പോഴും പിടിയിലായിട്ടില്ല.