അതിർത്തിയിൽ പാകിസ്താന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി; 5 പേരെ വധിച്ചെന്ന് സൈന്യം
ദില്ലി: അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് സേനയുടെ ശ്രമം തകർത്തെന്ന് ഇന്ത്യൻ സൈന്യം. കേരൻ സെക്ടറിലൂടെയാണ് പാകിസ്താൻ സൈന്യത്തിന്റെ ബോർഡർ ആക്ഷൻ ടീം നുഴഞ്ഞുകയറ്റശ്രമം നടത്തിയത്. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപം മരിച്ചു കിടക്കുന്ന നുഴഞ്ഞുകയറ്റക്കാരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്ത് 36 മണിക്കൂറിനകമാണ് ഇത്തരമൊരു ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. അമർനാഥ് യാത്ര വെട്ടിച്ചുരുക്കി മടങ്ങാൻ തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും നിർദ്ദേശം നൽകിയിട്ടുണ്ട്.

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ പാകിസ്ഥാന്റെ പങ്കിനുള്ള തെളിവാണിതെന്നും ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്നും സൈനിക വക്താവ് വ്യക്തമാക്കി. അതേ സമയം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നിരന്തരമായി വെടിയുതിർക്കുകയാണ്. പാക് സേന നിർമിച്ച നാല് ബങ്കറുകൾ കരസേന തകർത്തു.
നേരത്തെ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വെച്ച് തീവ്രവാദികൾ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കശ്മീരിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി എത്രയും വേഗം സംസ്ഥാനം വിടാൻ വിനോദസഞ്ചാരികളോടും തീർത്ഥാടകരോടും ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കശ്മീരിൽ വൻ സൈനിക വിന്യാസവും നടത്തിയിരുന്നു. അതേസമയം നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ ബോഫോഴ്സ് തോക്കുകൾ എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications