ഒവൈസി ശരിക്കും ബിജെപി ചാരനോ? മധ്യപ്രദേശിലും മുസ്ലിം വോട്ട് ചോർത്തി ബിജെപി വിജയം ഉറപ്പിച്ച് എഐഎംഐഎം
ഭോപ്പാല്‍: മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകള്‍ ചോർത്തി അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം. മൂന്ന് നഗരങ്ങളിലെ നാല് കോർപ്പറേറ്റർ സീറ്റുകളിൽ വിജയിച്ച് മധ്യപ്രദേശിൽ അക്കൗണ്ട് തുറന്നപ്പോള്‍ നിരവധി സീറ്റുകളില്‍ കോണ്‍ഗ്രസിനെ പരാജയപ്പടുത്തി ബി ജെ പി വിജയം നേടുന്നതിനും എ ഐ എം ഐ എമ്മിറെ മത്സരം ഇടയാക്കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജബൽപൂർ കോർപ്പറേഷനിലെ വാർഡ് നമ്പർ 49 ൽ നിന്ന് 1500-ലധികം വോട്ടുകൾക്കാണ് എ ഐ എം ഐ എമ്മിന്റെ ഷമ പർവീൺ കോൺഗ്രസിന്റെ സൈമ വസീമിനെ പരാജയപ്പെടുത്തിയത്.

ജബൽപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സമ്രീൻ കോൺഗ്രസിന്റെ തന്നെ ഷബ്നം ഫിർദൗസിനേയും പരാജയപ്പെടുത്തി. ബുർഹാൻപൂരിൽ വാർഡ് നമ്പർ രണ്ടിൽ നിന്ന് 156 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റഫീഖ് അഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഷഹ്‌സാദ് നൂരിനെ പരാജയപ്പെടുത്തിയത്. ഖണ്ഡ്‌വയിൽ വാർഡ് നമ്പർ 14 ലും എ ഐ എം ഐ എമ്മിന്റെ എതിരാളി കോണ്‍ഗ്രസായിരുന്നു. കോൺഗ്രസിന്റെ നൂർജഹാൻ ബീഗത്തെ പരാജയപ്പെടുത്തി എ ഐ എം ഐ എമ്മിന്റെ ഷക്കീര ബിലാൽ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

ഏറ്റവും കുറഞ്ഞത് രണ്ട് കോർപ്പറേഷനുകളിലെങ്കിലും കോൺഗ്രസ് പാർട്ടിയുടെ സാധ്യതകളെ എ ഐ എം ഐ എം തകിടം മറിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഖണ്ട്വയിൽ ബിജെപിയുടെ അമൃത യാദവ് 19,765 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോള്‍ എഐഎംഐഎമ്മിന്റെ മേയർ സ്ഥാനാർഥി കനിസ് ഫാത്തിമ 9,601 വോട്ടുകളാണ് കരസ്ഥമാക്കിയത്. ബുർഹാൻപൂരിൽ എ ഐ എം ഐ എമ്മിന്റെ മേയർ നോമിനി ഷൈസ്ത സൊഹൈൽ ഹാഷ്മി 10,274 വോട്ടുകൾ നേടി. ബിജെപിയുടെ മാധുരി പട്ടേൽ കോൺഗ്രസിന്റെ ഷഹനാസ് ബാനോയെ 542 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെടുത്തിയത് എന്നതാണ് ശ്രദ്ധേയം.

ഈ രണ്ട് കോർപ്പറേഷനിലും ബി ജെ പി - എ ഐ എം ഐ എം കൂട്ടുകകെട്ട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ പാർട്ടിയെ പരാജയപ്പെടുത്താൻ ഒവൈസിയുടെ പാർട്ടി ബിജെപിയെ സഹായിച്ചെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അരുൺ യാദവ് ആരോപിച്ചത്. എ ഐ എം ഐ എമ്മിന് ‘രാജ്യത്തെ തെരഞ്ഞെടുപ്പിൽ കൊള്ളയടിക്കുള്ള' ഫണ്ട് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി നേതാവും എംപിയുമായ ഒവൈസി തിരഞ്ഞെടുപ്പിനായി ഖണ്ട്വ, ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ബുർഹാൻപൂർ എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണം നടത്തിയിരുന്നു.

എ ഐ എം ഐ എമ്മിനെ നേരത്തെ മുതല്‍ തന്നെ ബി ജെ പിയുടെ ബി ടീമെന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിന്ന് ബി ജെ പി വിരുദ്ധ മുസ്ലീം വോട്ടുകൾ എ ഐ എം ഐ എം അടർത്തിമാറ്റി ബി ജെ പിയുടെ വിജയം എളുപ്പമാക്കുന്നു എന്നതാണ് ബി ടീം വിളിക്ക് പിന്നിലെ ഹേതു. മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻ സി പി തുടങ്ങിയ പാർട്ടികളെയും ബിഹാറിൽ ആർ ജെ ഡിയെയും ഒവൈസിയുടെ പാർട്ടിയുടെ മത്സരം ദോഷകരമായി ബാധിച്ചിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 5 സീറ്റുകൾ നേടിയിരുന്നെങ്കിലും 5 എം എൽ എമാരും അടുത്തിടെ ആർ ജെ ഡിയിലേക്ക് കൂറുമാറുകയും ചെയ്തു

അതേസമയം, മധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആകെയുള്ള 133 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 105 എണ്ണത്തിലും വിജയിച്ചെങ്കിലും സംസ്ഥാനത്ത് നിർണായകമായ നാല് മേയർ സ്ഥാനങ്ങൾ നഷ്ടമായത് ബി ജെ പിക്കും തിരിച്ചടിയായി. പ്രതിപക്ഷമായ കോൺഗ്രസ് മൂന്ന് മേയർ സ്ഥാനങ്ങൾ നേടിയപ്പോൾ ആദ്യമായി മത്സരിച്ച ആം ആദ്മി പാർട്ടി (എഎപി) ഒരെണ്ണം നേടി.

11 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 36 മുനിസിപ്പൽ കൗൺസിലുകളിലേക്കും 86 ടൗൺ കൗൺസിലുകളിലേക്കും ജൂലൈ 6 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ ഫലങ്ങൾ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകൾ, 40 മുനിസിപ്പൽ കൗൺസിലുകൾ, 169 ടൗൺ കൗൺസിലുകൾ എന്നിവിടങ്ങളിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ ഫലം ജൂലൈ 20ന് പ്രഖ്യാപിക്കും.

ആദ്യഘട്ടത്തിൽ, ഏഴ് മേയർ സ്ഥാനങ്ങൾ ബിജെപി നേടിയെങ്കിലും 2015-ൽ നടന്ന കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്വാളിയാർ, ജബൽപൂർ, ചിന്ദ്വാര, സിങ്ഗ്രൗളി എന്നീ നാലെണ്ണങ്ങളില്‍ പരാജയം നേരിടേണ്ടി വന്നു. കേന്ദ്രമന്ത്രിമാരുടെ ശക്തികേന്ദ്രമായ ഗ്വാളിയോറിൽ പാർട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്. അതുപോലെ തന്നെ ബി ജെ പിയുടെ ശക്തികേന്ദ്രമാണ് ജബൽപൂരും.












Click it and Unblock the Notifications