ഇത് അന്താരാഷ്ട്ര അതിര്‍ത്തായാണോ? കര്‍ഷകരെ നേരിടാന്‍ വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്രം, വിമര്‍ശനം
ദില്ലി: കര്‍ഷക നടപടികളെ നേരിടാന്‍ ശക്തമായ നടപടികളുമായി ദില്ലി പൊലീസ്. സിമന്‍റില്‍ ഉറപ്പിച്ച് നിര്‍ത്തിയ കൂര്‍ത്ത മുനകളുള്ള കമ്പികള്‍, കോണ്‍ഗ്രീറ്റ് ഭിത്തികള്‍ എന്നിവ അടങ്ങുന്ന മള്‍ട്ടി ലെയര്‍ ബാരിക്കേഡിങ് സംവിധാനമാണ് ദില്ലി അതിര്‍ത്തികളിലെ പ്രധാന പാതകളില്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് പ്രധാന കർഷകരുടെ പ്രതിഷേധ കേന്ദ്രങ്ങളായ സിംഗു, തിക്രി, ഖാസിപൂർ എന്നിവടങ്ങളിലാണ് അതി ശക്തമായ മൾട്ടി-ലെയർ ബാരിക്കേഡുകളും കനത്ത സുരക്ഷാ വിന്യാസവുമുള്ള കോട്ടകളാക്കി തീര്‍ത്തത്.
ജനുവരി 26 ന് ട്രാക്ടർ പരേഡിനിടെ പ്രക്ഷോഭകാരികളായ കർഷകർ നടത്തിയ അക്രമാസക്തമായ ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് ശേഷമാണ് ദില്ലി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്. 60 ദിവസത്തിലേറെയായി കർഷകരുടെ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന സിംഗു അതിർത്തിയിലെ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികളും സമരം ചെയ്യുന്ന കര്‍ഷകരും തമ്മില്‍ അടുത്തിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷാ സംവിധാനങ്ങളെന്നും പൊലീസ് വിശദീകരിക്കുന്നു.
Recommended Video
ഇത്രയധികം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രാജ്യത്തിന്‍റെ അന്താരാഷ്ട്ര അതിര്‍ത്തിയാണോ ഇത്, കര്‍ഷകരെ ശത്രു രാജ്യക്കാരായിട്ടാണോ ഭരണം കൂടം കാണുന്നതെന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. അതേസമയം, പ്രതിഷേധം അതിശക്തമായി മുന്നോട്ട് കൊണ്ടുപോവും എന്ന് തന്നെയാണ് കര്‍ഷക സംഘടനങ്ങല്‍ വ്യക്തമാക്കുന്നത്. ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്.