മംഗള്‍യാന്‍ മണിക്കൂറുകള്‍ക്കകം കുതിച്ചുയരും
ചെന്നൈ: ചൊവ്വയെ ലക്ഷ്യമാക്കി മംഗള്‍യാന്‍ പരിവേഷ പേടകം ഉച്ചതിരിഞ്ഞ് 2.38ന് അന്തരീക്ഷത്തിലേക്ക് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി സി 25 മംഗള്‍യാനിയെയും വഹിച്ച് അന്തരീക്ഷത്തിലേക്കുയരുമ്പോള്‍ ഇന്ത്യ ലോക ചരിത്രത്തില്‍ ഒരദ്ധ്യായം കൂടെ എഴുതിച്ചേര്‍ക്കുന്നു. ചൊവ്വയിലേക്ക് പരിവേഷണം നടത്തുന്ന ലേകത്തിലെ ആറാമത്തെ രാജ്യമെന്ന നേട്ടം.
വിക്ഷേപണം കഴിഞ്ഞ് മുക്കാല്‍ മണിക്കൂറാകുമ്പോള്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. അതോടെ പിസ്എല്‍വി സി 25ന്റെ ദൗത്ത്യം അവസാനിക്കും. പിന്നീട് ഏതാനും നാളുകള്‍ ഭൂമിയെ വലംവയ്ക്കുന്ന മംഗള്‍യാന്‍ പേടകം ഡിസംബര്‍ ഒന്നിന് ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങും. അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് ഈ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.
പിഎസ്എല്‍വി സി 25ന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎസ്ആര്‍ഒ ഗ്രൗണ്ട് സ്‌റ്റേഷനുകള്‍ സജ്ജമാണ്. കൂടാതെ ദക്ഷിണ ശാന്ത് സമുദ്രത്തില്‍ നങ്കൂരമിട്ടിട്ടുള്ള എസ് സിഐ നളന്ദ, എസ് സിഐ യമുന എന്നീ കപ്പലുകളും പേടകത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനുണ്ടാകും. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാനീസ് എയറോസ്‌പേസ് ഏജന്‍സി, ഏക്‌സ്‌പ്ലോഷന്‍ ഏജന്‍സി എന്നിവയുടെ മിഷന്‍ കണ്‍ട്രോള്‍ സെന്ററുകളും ദൗത്യത്തിന് സഹായമെത്തിക്കും.
അമേരിക്കന്‍ പദ്ധതിയുടെ അത്ര സാങ്കേതിക തികവ് ഇന്ത്യക്ക് അവകാശപ്പെടാനാകില്ലെങ്കിലും ലോകത്തില്‍ ഇതുവരെ നടന്നിട്ടുള്ള ചൊവ്വാ പര്യവേഷണങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതാണ് മംഗള്‍യാന്‍ പദ്ധതി എന്നൊരു പ്രത്യേകതയുണ്ട്. റഷ്യയുടെ റോസ്‌കോസ്‌മോസ്. അമേരിക്കയുടെ നാസ, യൂറോപ്യന്‍ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്‌സ, ചൈനയുടെ ചൈനീസ് നാഷ്ണല്‍ സ്‌പെസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് ഇതിന് മുമ്പ് ചൊവ്വാ പര്യവേഷണങ്ങള്‍ നടത്തിയിട്ടുള്ള ബഹിരാകാശ ഏജന്‍സികള്‍.