ഇനി ആ കൗണ്ട് ഡൗൺ ശബ്ദം ഇല്ല; ഐഎസ്ആർഒ ശാസ്ത്രജ്ഞ ഹൃദയാഘാതം മൂലം അന്തരിച്ചു
ബെംഗളൂരു: ഐ എസ് ആർ ഒ ശാസ്ത്രജ്ഞ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയിരുന്ന വളർമതിയാണ് അന്തരിച്ചത്. ചന്ദ്രയാൻ-3 വിക്ഷേപണത്തിനായിരുന്നു അവസാനമായി അവർ കൗണ്ട് ഡൗൺ പറഞ്ഞത്.
'ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ 3 നായിരുന്നു അവർ അവസാനമായി കൗണ്ട്ഡൗൺ നടത്തിയത്. അവരുടേത് അപ്രതീക്ഷിത വിയോഗമായിപ്പോയി,പ്രണാമം', ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പി വി വെങ്കിടകൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു.

1959 ജൂലൈ 31 ന് തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് വളർമതി ജനിച്ചത്. കോയമ്പത്തൂരിലെ ഗവൺമെന്റ് കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്നാണ് എഞ്ചിനിയറിംഗ് പാസായത്. 1984 ലാണ് അവർ ഐഎസ്ആർഒയുടെ ഭാഗമായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിംഗ് സാറ്റലൈറ്റും (RIS) രാജ്യത്തിന്റെ രണ്ടാമത്തെ ഉപഗ്രഹവുമായ RISAT-1 ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അവർ. 2015-ൽ, മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ബഹുമാനാർത്ഥം തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം അവാർഡ് ലഭിച്ചിരുന്നു.












Click it and Unblock the Notifications