ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ മറികടക്കുമെന്നത് വെറും കെട്ടുകഥ: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂദല്‍ഹി: കുടുംബാസൂത്രണ സങ്കല്‍പ്പത്തോട് ഇസ്ലാം ശത്രുത പുലര്‍ത്തുന്നില്ലെന്നും ജനസംഖ്യയുടെ കാര്യത്തില്‍ മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കളെ മറികടക്കാന്‍ കഴിയും എന്നത് വെറും നിക്ഷിപ്ത അജണ്ടയിലൂന്നിയുള്ള 'പ്രചാരണം' മാത്രമാണെന്നും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയെക്കുറിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്ന നിരവധി കെട്ടുകഥകള്‍ ഇവിടെ പ്രചരിക്കുന്നുണ്ട്. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ 'ദി പോപ്പുലേഷന്‍ മിത്ത്: ഇസ്ലാം, ഫാമിലി പ്ലാനിംഗ് ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഖുറൈഷി പറഞ്ഞു.
അത്തരം കെട്ടുകഥകളിലൊന്നാണ് മുസ്ലീങ്ങള്‍ വളരെയധികം കുട്ടികളെ ഉത്പാദിപ്പിക്കുന്നുവെന്നും ജനസംഖ്യാ വിസ്‌ഫോടനത്തിന് അവരാണ് പൂര്‍ണ്ണമായും ഉത്തരവാദികളാണെന്നും ഉള്ള പ്രചരണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് കുടുംബാസൂത്രണത്തിന്റെ (എഫ് പി) ഏറ്റവും താഴ്ന്ന നിലയാണുള്ളത്, 45.3 ശതമാനം മാത്രം. അവരുടെ മൊത്തം ഫെര്‍ട്ടിലിറ്റി റേറ്റ് (ടി എഫ് ആര്‍) 2.61 ആണ്, ഇത് ഏറ്റവും ഉയര്‍ന്നതാണ്. എന്നാല്‍ ഹിന്ദുക്കള്‍ ഒട്ടും പിന്നിലല്ല എന്നതാണ് വസ്തുത, രണ്ടാമത്തെ ഏറ്റവും കുറഞ്ഞ എഫ് പി 54.4 ആണ്. ഫെര്‍ട്ടിലിറ്റി റേറ്റ് 2.13 ഉം ആണ്. ഇക്കാര്യം തീരെ പരാമര്‍ശിക്കപ്പെടാറില്ല, ഖുറൈഷി പറഞ്ഞു.
ഹിന്ദുവികാരത്തെയും ദൈവത്തേയും നിന്ദിച്ചാല്‍ ഒരു കുഴപ്പവുമില്ലേ? ട്വിറ്ററിനോട് ദല്‍ഹി ഹൈക്കോടതി
മുസ്ലീം ജനസംഖ്യാ വളര്‍ച്ച ജനസംഖ്യാ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു എന്നതും മിഥ്യയാണെന്ന് ഖുറൈഷി പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജനസംഖ്യാ അനുപാതം 1951-ലെ 9.8 ശതമാനത്തില്‍ നിന്ന് 2011-ല്‍ 14.2 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ ഇത് 60 വര്‍ഷത്തിനുള്ളില്‍ വന്ന 4.4 ശതമാനം പോയിന്റുകളുടെ വര്‍ദ്ധനവാണ്. ഹിന്ദുക്കളുടെ എണ്ണം 84.2 ശതമാനത്തില്‍ നിന്ന് 79.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിങ്ങള്‍ ഹിന്ദുക്കളേക്കാള്‍ വേഗത്തില്‍ കുടുംബാസൂത്രണം സ്വീകരിക്കുന്നുവെന്ന് വാദിച്ച അദ്ദേഹം, അവരുടെ കുട്ടികളുടെ എണ്ണത്തിലെ വിടവ് കുറയുന്നതായും പറഞ്ഞു. രാഷ്ട്രീയ അധികാരം പിടിക്കാന്‍ ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ മുസ്ലീങ്ങള്‍ സംഘടിത ഗൂഢാലോചന നടത്തുന്നുവെന്നാണ് മറ്റൊരു പ്രചരണം.
ഹിന്ദുക്കളെ മറികടക്കാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ഒരു മുസ്ലീം നേതാവോ പണ്ഡിതനോ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫസര്‍മാരായ ദിനേശ് സിംഗ്, മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, അജയ് കുമാര്‍ എന്നിവരുടെ ഗണിതശാസ്ത്ര മാതൃക ഉദ്ധരിച്ച്, മുസ്ലീങ്ങള്‍ക്ക് ഒരിക്കലും ഹിന്ദുക്കളെ മറികടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് മുസ്ലീങ്ങള്‍ ബഹുഭാര്യത്വം ഉപയോഗിക്കുന്നു എന്ന് പ്രസ്താവിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 1975 ലെ സര്‍ക്കാര്‍ പഠനത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും ബഹുഭാര്യത്വം ഉണ്ടെന്നും എന്നാല്‍ മുസ്ലീങ്ങള്‍ ഏറ്റവും കുറഞ്ഞ ബഹുഭാര്യത്വമുള്ളവരാണെന്നും കണ്ടെത്തി.
ഇസ്ലാം ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുവെ തെറ്റിദ്ധാരണയുണ്ടെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗാനുപാതം (1,000 പുരുഷന്മാര്‍ക്ക് 924 സ്ത്രീകള്‍ മാത്രം) അനുവദിക്കാത്തതിനാല്‍ ബഹുഭാര്യത്വം സംബന്ധിച്ച് ഇന്ത്യയില്‍ സ്ഥിതി വിവരക്കണക്കനുസരിച്ച് സാധ്യമല്ല. ഇസ്ലാം കുടുംബാസൂത്രണത്തിന് എതിരല്ലെന്ന് വാദിച്ച ഖുറൈഷി, കുടുംബാസൂത്രണത്തെ ഖുറാന്‍ എവിടെയും വിലക്കിയിട്ടില്ലെന്നും അനുകൂലിച്ചും പ്രതികൂലിച്ചും വ്യാഖ്യാനങ്ങള്‍ മാത്രമേയുള്ളൂവെന്നും പറഞ്ഞു.
ഖുര്‍ആനിലെ നിരവധി വാക്യങ്ങളും ഹദീസില്‍ നിന്നുള്ള ഉദ്ധരണികളും എണ്ണത്തേക്കാള്‍ ഗുണനിലവാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, നല്ല വളര്‍ത്തലിനുള്ള കുട്ടികളുടെ അവകാശം എന്നിവ ഊന്നിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം കുടുംബാസൂത്രണത്തെ എതിര്‍ക്കുക മാത്രമല്ല, വാസ്തവത്തില്‍ ഈ ആശയത്തിന്റെ തുടക്കക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുന്‍ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു, ദി പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ എന്നിവരും പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു.
Recommended Video