ഞായറാഴ്ച പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് പ്രചാരണം; വിശദീകരണവുമായി നരേന്ദ്ര മോദി
ദില്ലി: ഏപ്രില്‍ 12 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യങ്ങളില്‍ വ്യാജ പ്രചരണം. രാജ്യത്തിനായി നൽകിയ സേവനങ്ങൾ മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിക്കണമെന്ന തരത്തിലായിരുന്നു വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നത്. നിരവധി ആളുകള്‍ ഇത് വ്യാജപ്രചാരണം അണെന്ന് അറിയാതെ പങ്കുവെക്കുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് എത്തുകയും ചെയ്തു.
ഇത്തരം പോസ്റ്ററുകള്‍ ആരോ കുസൃതിക്കായി പ്രചരിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ മറ്റുള്ളവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

'5 മിനുട്ട് എഴുന്നേറ്റ് നിന്നുകൊണ്ട്, തന്നെ ആദരിക്കണമെന്ന തരത്തില്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കാനുള്ള ആരുടെയോ കുസൃതി ആയി മാത്രമെ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു. ഇതിന് പിന്നില്‍ മറ്റ് ചില ദുരുദ്ദേശ്യങ്ങളും ചിലപ്പോള്‍ കാണാം. പ്രധാനമന്ത്രിയെ ആദരിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ തന്നോട് സ്‌നേഹം തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കൊറോണ കാരണം പ്രതിസന്ധിയിലായ ഒരു സാധാരണ മനുഷ്യനെയെങ്കിലും സംരക്ഷിക്കണം. അതാവും തനിക്കുള്ള ഏറ്റവും വലിയ ആദരം'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. 5274 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 64 പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം 1018 ആണ്. രോഗികളുടെ എണ്ണംത്തില്‍ തമിഴ്നാടാണ് രണ്ടാംസ്ഥാനത്ത്-690. 7 മരണവും അവിടെ റിപ്പോര്‍ട്ട് ചെയ്തു. 576 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തെലങ്കാനയില്‍ 7 പേര്‍ക്കാണ് ഇതുവരെ കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടത്.
കേരളത്തില്‍ ഇന്ന് 9 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications