ഇദയക്കനിക്ക് പിന്നാലെ കലൈഞ്ജറും യാത്രയായി... ഒരിക്കലും തീരാത്ത കുടിപ്പക! ഇനി ഇരുവരുമില്ലാത്ത തമിഴകം
എണ്‍പതുകളുടെ അവസാനത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ ബിംബങ്ങളായിരുന്ന കരുണാനിധിയും ജയലളിതയും ബാക്കിവെച്ചത് കുടിപ്പകയുടേയും പകപോക്കലിന്‍റേയും ചരിത്രമായിരുന്നു. കൊണ്ടും കൊടുത്തും പരസ്പരം തമ്മിലടിച്ചും ഇരുവരും തമിഴകം കൈപ്പിടിയില്‍ ഒതുക്കി.
1989ല്‍ ജയലളിതയെ ഡിഎംകെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ദ്രാവിഡ രാഷ്ട്രീയത്തിലെ പോരാട്ടം. പിന്നീട് ഭരണത്തില്‍ ജയപരാജയങ്ങള്‍ നുരഞ്ഞ് ഇരുവരും തമ്മിലടിച്ചു.

പകരത്തിന് പകരം
കരുണാനിധി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ജയലളിതയെ അഴിമതികുറ്റം ചുമത്തി അറസ്റ്റ് ചെയ്തതാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ ആദ്യ നാടകീയ സംഭവം. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട പിന്നാലെ ജയലളിത ഒരുകാര്യം വ്യക്തമാക്കി. തന്നെ അഴിക്കുള്ളില്‍ അടച്ച കലഞ്ജര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന്.

തെറ്റിച്ചില്ല
തന്‍റെ മക്കള്‍ക്ക് കൊടുക്കുന്ന വാക്ക് പോലെ തന്നെ തന്‍റെ പ്രതികാര പ്രതിഞ്ജയും ജയലളിത മറന്നില്ല. പറഞ്ഞത് പോലെ തന്നെ കരുണാനിധിയേയും അഴിക്കുള്ളിലാക്കി. 2001 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിത കരുണാനിധിയെ പൂട്ടി. അതും വ്യക്തമായ സൂത്രണത്തോടെ. കരുണാനിധി മുഖ്യമന്ത്രിപദത്തില്‍ നിന്നും ഇറങ്ങി ഒരുമാസം പോലും ആകും മുന്‍പായിരുന്നു അഴിമതിക്കേസില്‍ അദ്ദേഹത്തെ ജയയുടെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഫ്ളൈ ഓവര്‍ നിര്‍മ്മാണം
12 കോടിയുടെ ഫ്ളൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കരുണാനിധിയെ പോലീസ് നട്ടപ്പാതിരയക്ക് ഗോപാലപുരത്തെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുന്നത്. ഉറങ്ങികിടക്കുകയായിരുന്ന കരുണാനിധിയെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്യിച്ച ജയലളിത ഈ ദൃശ്യങ്ങളെല്ലാം തന്‍റെ ജയ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് ലൈവായി എത്തിക്കുകയും ചെയ്തു.

ശനിയാഴ്ച
ജാമ്യം പോലും ലഭിക്കാതിരിക്കാന്‍ ശനിയാഴ്ചയായിരുന്നു അറസ്റ്റ് നടന്നത്. അറസ്റ്റ് തടഞ്ഞ കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും, ടിആര്‍ ബാലുവിനേയും വരെ ജയലളിത അറസ്റ്റ് ചെയ്യിച്ചു.ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിച്ച സംഭവമായിരുന്നു അത്. അത്രമാത്രം വെറുപ്പും പ്രതികാരവുമായിരുന്നു ഇരുവരും തമ്മില്‍.

നിയമസഭയിലും
പരസ്പരം മുഖത്തോട് മുഖം നോക്കാന്‍ ഇരുവരും താത്പര്യപ്പെട്ടിരുന്നില്ല. ഒരാള്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ ഇരിക്കുമ്പോള്‍ മറ്റൊരാള്‍ നിയമസഭയില്‍ കാലുകുത്താറില്ലെന്നത് മറ്റൊരു കഥ. ഒരിക്കല്‍ ബജറ്റ് അവതരണത്തിനിടയില്‍ ഇവര്‍ പച്ചയ്ക്ക് തെറിവിളിച്ചും തങ്ങളുടെ അരിശം തീര്‍ത്തു.

ആശയത്തില്‍
എന്നാല്‍ ഇത്രയൊക്കെ ആയിരുന്നെങ്കിലും ജയലളിതയുടെ മരണത്തില്‍ കരുണാനിധി വിതുമ്പി. പക ആശയത്തില്‍ മാത്രമേ വേണ്ടൂ എന്നുള്ള രാഷ്ട്രീയ മര്യാദ കൂടിയായിരുന്നു ആ കണ്ണീര് നല്‍കിയ സന്ദേശം. ജയലളിതയ്ക്ക് പിന്നാലെ കരുണാനിധിയും വിടവാങ്ങുമ്പോള്‍ സമാനതകളില്ലാത്ത മറ്റൊരു രാഷ്ട്രീയ ചരിത്രത്തിന് കൂടിയാണ് തിരശീല വീഴുന്നത്.












Click it and Unblock the Notifications