സഖ്യമില്ലെന്ന് ജെഡിഎസ്: പിന്നാലെ വന്‍ തിരിച്ചടി, പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
2018 ല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചടുലമായ നീക്കങ്ങളിലൂടെ കോണ്‍ഗ്രസ്, ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ജെഡിഎസിലെ കുമാരസ്വാമിക്കായിരുന്നു മുഖ്യമന്ത്രി സ്ഥാനം.
ആഭ്യന്തരമായ പ്രശ്നങ്ങള്‍ അടക്കം തുടക്കം മുതല്‍ നിരവധി പ്രശ്നങ്ങള്‍ സഖ്യം നേരിട്ടിരുന്നു. പിന്നീട് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 15 ലേറെ അംഗങ്ങള്‍ കൂടുമാറുകയും ചെയ്തതോടെ സഖ്യ സര്‍ക്കാര്‍ വീഴുകയും ചെയ്തു.

സഖ്യം വീണതിന് ശേഷം കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ പരസ്പരം വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം ഉണ്ടായിരുന്നില്ലെങ്കില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ അവകാശവാദം. ഇതിന് അതേ നാണയത്തില്‍ മറുപടിയുമായി ജെഡിഎസും എത്തും.

ഇടക്കാലത്ത് മൈസൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അടക്കം ഇരുപാര്‍ട്ടികളും കൈ കോര്‍ത്തതോടെ വീണ്ടുമൊരു ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സാധ്യത ചിലര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനെ പാടെ തുടച്ച് മാറ്റിക്കൊണ്ട് വരാനിരിക്കുന്ന കര്‍ണാടകാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ഒറ്റക്ക് മത്സരിക്കുമെന്ന് കുമരസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 150 മുതല്‍ 170 സീറ്റുകളിൽ ജെഡിഎസ് മത്സരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നലെയാണ് കുമാരസ്വാമിക്ക് തിരിച്ചടി നല്‍കികൊണ്ട് ജെഡിഎസില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായത്. ജെഡിഎസ് ഹൂബ്ലി ജില്ലാ വൈസ് പ്രസിഡന്‍റ് സദാശിവ റെഡ്ഡി ഉള്‍പ്പടേയുള്ളവരാണ് പാര്‍ട്ടി വിട്ടത്. ജെഡിഎസില്‍ നിന്നും പുറത്ത് വന്ന ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു.

കെപിസിസി സെക്രട്ടറി എ സി ശ്രീനിവാസിന്‍റെ വിജയപുര നഗരത്തിലെ വസതിയിൽ ചേര്‍ന്ന യോഗത്തിലായിരുന്നു ജെഡിഎസ് വിട്ട് വന്നവര്‍ക്ക് സ്വീകരണം നല്‍കിയത്. കോണ്‍ഗ്രസിന്‍റെ ഭാഗമായി നിന്നുകൊണ്ടല്ലാതെ ബിജെപിയെ നേരിടാന്‍ കഴിയില്ലെന്ന് ജെഡിഎസ് വിട്ടവര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലേക്ക് വരുമെന്നും സദാശിവ റെഡ്ഡി പറഞ്ഞു.

അതേസമയം, ജെഡിഎസുമായി സഖ്യം ചേരാതെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസും ആവിഷകരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്നെ കോണ്‍ഗ്രസ് സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications