ജാർഖണ്ഡിൽ കോൺഗ്രസ് സഖ്യത്തിന്റെ തേരോട്ടം; കേവല ഭൂരിപക്ഷത്തിലേക്ക്, ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി?
ദില്ലി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് സഖ്യം വീണ്ടും മുന്നോട്ട്. 41 നിയമസഭ സീറ്റിൽ കോൺഗ്രസ്-ജെഎംഎം സഖ്യം മുന്നിട്ടു നിൽക്കുമ്പോൾ 29 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നോട് പോകുകയാണ്. പുറത്തുവന്ന എക്സിറ്റ്പോളുകള്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഉയർത്തിക്കാട്ടിയിരുന്നത്.
ഇത് ശരിവെക്കുന്ന തരത്തിലുള്ള സൂചനകളാണ് ആദ്യ ഫല സൂചനകളിൽ കാണാൻ സാധിക്കുന്നത്. ണ്ടു സീറ്റിൽ മൽസരിക്കുന്ന ജെഎംഎം നേതാവ് ഹേമന്ത് സോറൻ രണ്ടിടത്തും പിന്നിലായിരുന്നു. പീന്നിട് ബര്‍ഹെയ്ത്തിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ദാസും പൊരുതുന്നു. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയിലും മുന്നിലാണ്.
അതേസമയം സഖ്യശ്രമങ്ങൾ ബിജെപി ആരംഭിച്ചു. എജെഎസ്യു, ജെവിഎം എന്നീ പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എൽജെപി, ജെഡിയു തുടങ്ങിയ പാർട്ടികൾ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷമുള്ള 19 വര്‍ഷത്തില്‍ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇവരില്‍ ഒരാള്‍ പോലും അധികാരം നിലനിര്‍ത്തുകയോ രണ്ടാമത്തെ തെരഞ്ഞെടുപ്പ് വിജയിക്കുകയോ ചെയ്തിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുത്താനുള്ള അവസരമാണ് രഘുബര്‍ ദാസിന് ലഭിക്കുന്നത്.