ജാർഖണ്ഡിൽ ബിജെപി 69 സീറ്റുകളിൽ മത്സരിക്കും? എജെഎസ്‍യുവിന് പരിഗണന, നിതീഷും ചിരാഗും പിണങ്ങുമോ?
റാഞ്ചി: ഹരിയാനയിലെ ത്രസിപ്പിക്കുന്ന ജയവും ജമ്മു കശ്‌മീരിലെ മോശമല്ലാത്ത പ്രകടനവും ഒക്കെ നൽകുന്ന ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബിജെപി അടുത്ത നിർണായക പോരാട്ടങ്ങൾക്ക് ഇറങ്ങുന്നത്. അതിൽ ഏറെ പ്രതീക്ഷയോടെ അവർ നോക്കി കാണുന്ന ഇടമാണ് ജാർഖണ്ഡ്. സംസ്ഥാനത്ത് ഇതുവരെയും മികച്ച പ്രകടനം നടത്തി വന്നിട്ടുണ്ട് അവർ ഇക്കുറി പക്ഷേ ഭരണമാറ്റം എന്ന സ്വപ്‌നം കൂടി കാണുന്നുണ്ട്.
അതിനുള്ള തീവ്ര ശ്രമങ്ങളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെടുപ്പ് തീയതികൾ അറിഞ്ഞതോടെ ബിജെപിയും മുന്നണിയിലെ സഖ്യ കക്ഷികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ചൂടേറുകയാണ്. ജാർഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചില സൂചനകൾ തന്നിരുന്നു.

സംസ്ഥാനത്തെ എൻഡിഎയിലെ സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായി എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഏറ്റവും അടുത്ത ദിവസം തന്നെ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില സീറ്റുകളിൽ മാത്രമാണ് സംശയം നിലനിൽക്കുന്നത് എന്നും ഹിമന്ത പറയുകയുണ്ടായി.
എൻഡിഎയിലെ സീറ്റ് വിഭജനം: സാധ്യതകൾ ഇങ്ങനെ
ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് എൻഡിഎ കക്ഷികളിലെ സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇത്തവണയും ബിജെപി മറ്റ് സഖ്യ കക്ഷികളേക്കാൾ ബഹുദൂരം മുന്നിലാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ. മികച്ച പ്രകടനം നടത്തിയാൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിയുന്ന നിലയിലാണ് സീറ്റ് വിഭജനം എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്ത് 69 സീറ്റുകളിലാവും ബിജെപി മത്സരിക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നേട്ടമാണ് അവർ ഇതിലൂടെ സ്വപ്‌നം കാണുന്നത്. പ്രധാന സഖ്യകക്ഷികളിൽ എജെഎസ്‌യുവിനാണ് ബിജെപി കാര്യമായ പരിഗണന നൽകിയിരിക്കുന്നത്. അവർ ഒൻപത് സീറ്റുകളിൽ മത്സരിച്ചേക്കും എന്നാണ് വിവരം.
ഇതിന് പുറമേ ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമായി നിൽക്കുന്ന രണ്ട് പാർട്ടികൾ കൂടി ജാർഖണ്ഡിൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ ജെഡിയുവും, ചിരാഗ് പാസ്വാന്റെ എൽജെപിയുമാണ് ഈ പാർട്ടികൾ. അതിൽ നിതീഷ് കുമാറിന്റെ പാർട്ടിക്ക് രണ്ട് സീറ്റുകളിലും ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് ഒരു സീറ്റുമാവും ഇക്കുറി മത്സരിക്കാൻ കിട്ടുക.
നിതീഷും ചിരാഗും ഇടയുമോ?
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഈ നിലയ്ക്കാണ് സീറ്റ് വിഭജനമെങ്കിൽ ഘടകകക്ഷികൾ അംഗീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. നിതീഷിന് ഒരുപക്ഷേ രണ്ട് സീറ്റുകൾ കൊണ്ട് തൃപ്‌തിപ്പെടാൻ കഴിഞ്ഞേക്കും. എന്നാൽ നേരത്തെ തന്നെ ഇക്കാര്യത്തിൽ വാക്കുകൾക്ക് ഇടയിൽ സൂചന നൽകിയിട്ടുള്ള ചിരാഗ് പാസ്വാൻ തീരുമാനം അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതികൾ കഴിഞ്ഞ ദിവസമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. നവംബർ 13, 20 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക എന്നാണ് അറിയിച്ചിട്ടുള്ളത്. നവംബർ 23നായിരിക്കും വോട്ടെണ്ണൽ നടക്കുക. ആകെ 81 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.












Click it and Unblock the Notifications