ഹരിയാനയിലെ പ്രകടനം ജാർഖണ്ഡിലും തുടരുമോ ബിജെപി? മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ, ചരിത്രമറിയാം
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെ സംസ്ഥാനത്ത് പരസ്യപ്രചാരണത്തിനുള്ള സമയ പരിധി അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 38 സീറ്റുകളാണ് ജനവിധി തേടുന്നത്. ഒന്നാംഘട്ടത്തിൽ 43 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നിരുന്നു. ഏറെ നിർണായകമായ മേഖലകൾ അടങ്ങിയതാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
അതുകൊണ്ട് തന്നെ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യവും പ്രതിപക്ഷമായ ബിജെപി-എജെഎസ്‌യു സഖ്യവും വളരെ പ്രതീക്ഷയോടെയാണ് വോട്ടെടുപ്പ് ഉറ്റുനോക്കുന്നത്. സാന്താൾ പർഗാന മേഖലയിൽ നിന്നുള്ള നിർണായക സീറ്റുകൾ നാളെ പോളിങ് ബൂത്തിലേക്ക് പോവുന്നയിൽ ഉൾപ്പെടുന്നുണ്ട്. ഇക്കുറി ആദിവാസി വിഭാഗത്തിന്റെ വോട്ടിനായി ഇരുമുന്നണികളും കഠിന പ്രയത്നം നടത്തിയത് ഈ മണ്ഡലങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ്.

കഴിഞ്ഞ തവണ ഇവിടെ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യ സഖ്യമായിരുന്നു. ജെഎംഎം-കോൺഗ്രസ് പാർട്ടികൾ ഇവിടുത്തെ 14 മണ്ഡലങ്ങളും ജയിച്ചിരുന്നു. ഇക്കുറി പക്ഷേ ബിജെപി പ്രതീക്ഷയിലാണ്. ഹരിയാന തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസിനെ അപ്രതീക്ഷിതമായ ഞെട്ടിക്കുന്ന ഫലം വന്നതുകൊണ്ട് അത് ജാർഖണ്ഡിലും സംഭവിക്കും എന്നാണ് അവർ കരുതുന്നത്. എന്താണ് കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളായി സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനം എന്ന് പരിശോധിക്കാം.
സംസ്ഥാനത്ത് 2014 ആവർത്തിക്കുമോ ബിജെപി?
നിലവിൽ ജാർഖണ്ഡ് ഭരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ കീഴിലുള്ള ജെഎംഎം-കോൺഗ്രസ് പാർട്ടികളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പക്ഷേ ബിജെപിക്ക് സംസ്ഥാനത് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് സീറ്റ് നില വ്യക്തമാക്കുന്നു. എങ്കിലും സംസ്ഥാനത്ത് വോട്ട് ശതമാനത്തിൽ അവർക്ക് കാര്യമായ മുന്നേറ്റം നേടിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, അതായത് 2019ൽ സംസ്ഥാനത്ത് ബിജെപിക്ക് നേടാൻ കഴിഞ്ഞത് 25 സീറ്റുകളാണ്. ദീർഘനാളായി സഖ്യ കക്ഷിയായിരുന്ന എജെഎസ്‌യുവിനെ മാറ്റി നിർത്തി ഒറ്റയ്ക്കാണ് ഇവിടെ പാർട്ടി മത്സരിച്ചത്. അത് അവരുടെ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചു എന്ന് വേണം പറയാൻ. ഈ തിരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകൾ നേടി. കോൺഗ്രസ്, ആർജെഡി സീറ്റുകൾ കൂടി ചേർന്നതോടെ അവരുടെ ഭൂരിപക്ഷം 47 ആയി ഉയർന്നു.
എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം കൂടിയിരുന്നു. എങ്കിലും ഭരണം നിലനിർത്താമെന്ന അവരുടെ മോഹം അസ്ഥാനത്തായി. അതിന് മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, അതായത് 2014ൽ സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം തന്നെയാണ് ഉണ്ടാക്കിയത്. ആ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 37 സീറ്റുകളാണ്, സഖ്യ കക്ഷിയായ എജെഎസ്‍യുവിന്റെ 5 സീറ്റുകൾ കൂടി ചേർന്നതോടെ അവർ കേവല ഭൂരിപക്ഷം കടക്കുകയായിരുന്നു.
ഇത്തവണ 2014ലേതിന് സമാനമായ മുന്നേറ്റം ഉണ്ടാക്കി എടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി ആദിവാസി വിഭാഗങ്ങളെ കൈയിലെടുക്കാനുള്ള നീക്കങ്ങളാണ് കൂടുതലായി നടത്തിയതെന്ന് കാണാം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റം പോലെയുള്ള വിഷയങ്ങൾ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനുള്ള അവരുടെ ശ്രമവും ഇതിന്റെ ഭാഗമായിരുന്നു. സാന്താൾ പർഗാന മേഖലയിൽ കഴിഞ്ഞ തവണത്തെ നാല് സീറ്റുകൾ എന്ന നിലയിൽ നിന്ന് മുന്നേറിയാൽ ബിജെപിക്ക് അത് ഗുണമാവും. അതിന് അവർക്ക് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications