സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ തീരുമാനം വെള്ളിയാഴ്ച; യുപി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാനാണ് നോട്ടീസിലെ ആവശ്യം. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഉത്തര്‍ പ്രദേശിലെ മഥുരയിലെ ജയിലിലാണ് സിദ്ദിഖ് കാപ്പന്‍. ജില്ലാ കോടതിയും അലഹാബാദ് ഹൈക്കോടതിയും കാപ്പന്റെ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒരു പ്രതിക്ക് രണ്ടാഴ് മുമ്പ് ജാമ്യം നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ സെപ്തംബര്‍ ഒമ്പതിന് വെള്ളിയാഴ്ച തീരുമാനം ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ചക്കകം യുപി സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം. ഇതില്‍ മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കാനുണ്ടെങ്കില്‍ കാപ്പന്റെ അഭിഭാഷകന്‍ വ്യാഴാഴ്ചക്കകം നല്‍കണം. വെള്ളിയാഴ്ച കോടതി അന്തിമ വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ഹിജാബ് ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം; കര്‍ണാടകയ്ക്ക് നോട്ടീസ്
കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് സിദ്ദിഖ് കാപ്പന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ 45000 രൂപ പോപ്പുലര്‍ ഫ്രണ്ട് നിക്ഷേപിച്ചുവെന്ന പോലീസ് വാദത്തിന് യാതൊരു തെളിവുമില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. കേസിലെ പ്രതിയായ മുഹമ്മദ് ആലമിന് വാഹനം വാങ്ങാന്‍ പണം നല്‍കിയത് കാപ്പനാണ് എന്നാണ് ആരോപണം. ടാക്‌സി ഡ്രൈവറാണ് ആലം. ഇദ്ദേഹത്തിന് കഴിഞ്ഞാഴ്ച അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇക്കാര്യവും അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു.
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുന്നതിനെതിരെയാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ നിലപാട് സ്വീകരിച്ചത്. കേസില്‍ എത്ര പ്രതികളുണ്ട്. എത്ര പേര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട് എന്നീ കാര്യങ്ങളും കോടതി ആരാഞ്ഞു. സിദ്ദിഖ് കാപ്പന്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരായിരുന്നു ആലമിന്റെ കാറിലെ യാത്രക്കാര്‍. ഇവര്‍ ഒരുമിച്ചാണ് ഉത്തര്‍ പ്രദേശിലേക്ക് പോയത്. ഹത്രാസ് ദളിത് പീഡന കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു കാപ്പന്റെ യാത്ര.
ഹത്രാസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ എത്തി എന്നാരോപിച്ചാണ് സിദ്ദിഖ് കാപ്പനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.