'ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, 24 കാരറ്റ് ചതിയൻ, ഒരിക്കലും തിരിച്ചെടുക്കരുത്', തുറന്നടിച്ച് ജയറാം രമേശ്
ദില്ലി: ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാന്‍ ശ്രമം നടത്തുന്നോ എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ്. നിലവില്‍ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് ചതിയനാണ് എന്നാണ് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവനായ ജയറാം രമേശ് തുറന്നടിച്ചിരിക്കുന്നത്. പിടിഐയോടാണ് ജയറാം രമേശിന്റെ പ്രതികരണം.
''പാര്‍ട്ടി വിട്ടതിന് ശേഷം മാന്യമായ തരത്തില്‍ മൗനം പാലിക്കുന്ന കപില്‍ സിബലിനെ പോലെയുളള നേതാക്കളെ കോണ്‍ഗ്രസിലേക്ക് തിരികെ വരാന്‍ അനുവദിക്കാം. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയെയോ ഹിമന്ത ബിശ്വ ശര്‍മ്മയേയോ പോലുളള ആളുകള്‍ക്ക് ഇനി കോണ്‍ഗ്രസിലേക്ക് പ്രവേശനമില്ല'', ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കല്‍ വിട്ട് പോയവരെ തിരിച്ച് വരാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി
''കോണ്‍ഗ്രസ് ഉപേക്ഷിച്ച് പോവുകയും അതിന് ശേഷം പാര്‍ട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത ആളുകളുണ്ട്. അവരെ ഒരിക്കലും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കരുത്. എന്നാല്‍ അന്തസ്സോടെ പാര്‍ട്ടി വിട്ട് പോയവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചും പാര്‍ട്ടി നേതൃത്വത്തെ കുറിച്ചും മോശമായൊന്നും പറയാതെ നിശബ്ദത പാലിക്കുന്നവരുമുണ്ട്. ചില കാരണങ്ങളാല്‍ പാര്‍ട്ടി വിട്ട് പോയ തന്റെ പഴയ സഹപ്രവര്‍ത്തകനും വളരെ അടുത്ത സുഹൃത്തുമായ കപില്‍ സിബലിനെ പോലെ ഉളളവര്‍. ഇത്തരം നേതാക്കളെ വീണ്ടും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ സിന്ധ്യയേയും ഹിമന്ത വിശ്വ ശര്‍മയേയും പോലെ പാര്‍ട്ടിയെ കാല് കൊണ്ട് തൊഴിച്ച് പുറത്ത് പോയവരെ ഒരിക്കലും തിരിച്ച് കയറ്റരുത്'', ജയറാം രമേശ് വ്യക്തമാക്കി.
പാര്‍ട്ടി അധ്യക്ഷ പദവിയോ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമോ രാജ്യസഭാ സീറ്റോ നല്‍കിയിരുന്നുവെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പോകില്ലായിരുന്നല്ലോ എന്ന ചോദ്യത്തിന് ജയറാം രമേശിന്റെ മറുപടി ഇങ്ങനെ, ''സിന്ധ്യ ഒരു ചതിയനാണ്, യഥാര്‍ത്ഥ ചതിയന്‍, 24 കാരറ്റ് ചതിയന്‍''. ജയറാം രമേശിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മധ്യപ്രദേശ് ബിജെപി സെക്രട്ടറി രജനീഷ് അഗര്‍വാള്‍ രംഗത്ത് വന്നിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ കരുത്തുറ്റ സാംസ്‌ക്കാരിക വേരുകളുളള 24 കാരറ്റ് രാജ്യസ്‌നേഹി ആണെന്നാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Fara Shibla: 'ടെറർ മോഡ് ഓൺ....'; വൈറലായി ഫറ ഷിബ്ലയുടെ പുത്തൻ ഫോട്ടോഷൂട്ട്
''ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങളോട് 24 കാരറ്റ് ആത്മാര്‍ത്ഥയാണ് ഉളളത്. ജയറാം രമേശിന്റെ പ്രസ്താവന സംസ്‌ക്കാര ശൂന്യവും ജനാധിപത്യ വിരുദ്ധവും ആണ്'', രജനീഷ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അതൃപ്തി പരസ്യമാക്കി 2015ലാണ് ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ശര്‍മ പിന്നീട് ബിജെപിയുടെ കേന്ദ്ര മന്ത്രിയും അസം മുഖ്യമന്ത്രിയുമായി. മധ്യപ്രദേശിലെ പാര്‍ട്ടി വിഭാഗീയത കാരണം 2020ലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപി ക്യാമ്പിലെത്തുന്നത്.