ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ തന്നെ; സമ്മർദ്ദതന്ത്രം ശക്തമാക്കും, സോണിയക്ക് മുമ്പിൽ പ്രതിസന്ധി
ദില്ലി: മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിലെ തമ്മിലടി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ദേശീയ നേതൃത്വം. അധ്യക്ഷ പദവിയെച്ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. അതേസമയം അധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സിന്ധ്യാ ക്യാമ്പ് രംഗത്ത് എത്തി. ഭിന്നതയുണ്ടെങ്കിലും കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനാണ് ജ്യോതിരാദിത്യ സിന്ധ്യ. അധ്യക്ഷ പദവിയിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി സിന്ധ്യ ചൊവ്വാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമൽനാഥുമായും സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രതിസന്ധി
മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഭിന്നത അതിരൂക്ഷമായി തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി സോണിയാ ഗാന്ധിയുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ഇത് നിഷേധിക്കുകയായിരുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ താൻ സമയം ആവശ്യപ്പെട്ടിട്ടില്ല, മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ വിശദീകരണം.

അധ്യക്ഷ സ്ഥാനത്ത് സിന്ധ്യ വരണം
ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കാൻ സോണിയാ ഗാന്ധി തയ്യാറാകണമെന്നാവശ്യപ്പെട്ട് ഗ്വാളിയാറിൽ അടക്കം ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തം
ഗ്വാളിയാറിലെ ചമ്പൽ മേഖലയിൽ സിന്ധ്യാ അനുകൂലികൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. സിന്ധ്യ ഗ്രൂപ്പിലെ ആനന്ദ് അഗര്‍വാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടി വിടുകയല്ല, പകരം പാർട്ടിയെ സമ്മർദ്ദത്തിലാക്കി ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുക്കുകയാണ് സിന്ധ്യയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യം വെച്ചാണ് നിലവിലെ സമ്മർദ്ദതന്ത്രമെന്നും വിലയിരുത്തലുകളുണ്ട്.

മൂന്നായി പിരിഞ്ഞ് കോൺഗ്രസ്
അതേസമയം മന്ത്രിസഭയിൽ ദ്വിഗ് വിജയ് സിംഗ് അനാവശ്യമായി ഇടപെടുകയാണെന്നും കമൽനാഥ് സ്വന്തം മന്ത്രിമാരെ കേൾക്കാൾ തയ്യാറാകണമെന്നും സിന്ധ്യ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതോടെ ഇരിവിഭാഗവും തമ്മിലുള്ള പോര് കൂടുതൽ വഷളായി. ദിഗ്വിജയ് സിംഗ് തന്റെ ഗ്രൂപ്പിലുള്ളയാളെ സംസ്ഥാന അധ്യക്ഷനാക്കാനായി രംഗത്തെത്തിയതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ് മൂന്ന് തട്ടിലായി. സംസ്ഥാനത്തെ മൂന്ന് പ്രമുഖ നേതാക്കളെയും പിണക്കാതെ ഒരു തീരുമാനത്തിലെത്താനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. മുൻ മുഖ്യമന്ത്രി അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിന്റെ പേര് ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. മധ്യപ്രദേശിൽ നിന്നും തന്നെ മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്രയുടെ ചുമതല നൽകിയതെന്ന സംശയം ജ്യോതിരാദിത്യ നേരത്തെ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications