ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ അട്ടിമറിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
ഭോപ്പാൽ: ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽനാഥ്. മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കുമെന്നുള്ള ബിജെപിയുടെ അവകാശവാദങ്ങൾ പിൻവലിക്കണമെന്നും കമൽനാഥ് പറഞ്ഞു. ബിജെപിക്ക് കഴിയുമെങ്കിൽ സർക്കാരിനെ അട്ടിമറിക്കുക, അല്ലാതെ പാഴ്വാക്കുകൾ പറഞ്ഞ് നടക്കുന്നതെന്തിനാണെന്ന് കമൽനാഥ് ചോദിച്ചു.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മുതിർന്ന ബിജെപി നേതാവ് വിജയ് വർഗീയയും എപ്പോൾ വേണമെങ്കിലും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമെന്ന് വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമൽനാഥിന്റെ പ്രതികരണം.
ബിജെപി എന്റെ സർക്കാരിനോട് കരുണ കാട്ടുകയാണെന്നാണോ പറഞ്ഞ് വരുന്നതെന്നും കമൽനാഥ് പരിഹസിച്ചു.

മധ്യപ്രദേശിലെ ജനങ്ങൾ തിരഞ്ഞെടുത്തതാണ് ഈ സർക്കാരിനെ, ബിജെപി പ്രവർത്തകരെ ഊർജ്ജസ്വലരാക്കാൻ വേണ്ടിയാണ് നേതാക്കൾ ഇത്തരം പൊള്ളയായ അവകാശ വാദങ്ങൾ നടത്തുന്നതെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. ലോക്സഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ അല്ലെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. സംസ്ഥാനത്ത് ഒരു സീററിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഞങ്ങലെ തിരസ്കരിച്ചുവെന്ന സത്യം അംഗീകരിക്കുന്നു, കോൺഗ്രസ് മുന്നോട്ട് വെച്ച സന്ദേശം കൃത്യമായി വോട്ടർമാരിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ദേശീയതയെ ഊന്നിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ ഒരു സ്വാതന്ത്ര്യസമര സേനാനി പോലും ഇല്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും കമൽനാഥ് കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കമൽനാഥ് രാജിക്കൊരുങ്ങുകയാണ്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത രാഹുൽ ഗാന്ധിയെ അറിയിച്ചെന്ന് കമൽനാഥ് വ്യക്തമാക്കി.












Click it and Unblock the Notifications