സർക്കാരിനോട് 'കരുണ'യില്ലെന്ന് സുപ്രീംകോടതി! 180 എംബിബിഎസ് വിദ്യാർത്ഥികളെയും പുറത്താക്കണം...
ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ദില്ലി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നും, ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി വിധി മറികടക്കാനായി ഓർഡിനൻസ് പുറത്തിറക്കിയതും, ബിൽ പാസാക്കിയതും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കണ്ണൂർ, കരുണ മെഡിക്കൽ കോളേജ്...
അഞ്ചരക്കണ്ടിയിലെ കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിൽ 2016-17 അദ്ധ്യയന വർഷം നടന്ന വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ടാണ് നിയമക്കുരുക്കും കേസും ഉടലെടുത്തത്. സംസ്ഥാന സർക്കാരിന്റെയും ജയിംസ് കമ്മിറ്റിയുടെയും നിർദേശങ്ങൾ മറികടന്ന് തീർത്തും ചട്ടവിരുദ്ധമായാണ് ഈ രണ്ട് കോളേജുകളും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. ഇതിനെതിരെ പിന്നീട് പ്രവേശന മേൽനോട്ട സമിതിയും, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും രംഗത്തെത്തി. തുടർന്ന് ഇരു കോളജുകളിലെയും 180 വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കുകയും ചെയ്തു. എന്നാൽ പ്രവേശനം റദ്ദാക്കിയിട്ടും രണ്ട് കോളേജുകളും ഈ വിദ്യാർത്ഥികളുമായി അദ്ധ്യയനം തുടർന്നു.
നടപടി ശരിവച്ച് മേൽക്കോടതികൾ...
ജയിംസ് കമ്മിറ്റിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് രണ്ട് കോളേജുകളും വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം നൽകിയത്. എന്നാൽ ഹൈക്കോടതിയും, സുപ്രീംകോടതിയും വിദ്യാർത്ഥി പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവെച്ചു. ഇതോടെയാണ് 180 വിദ്യാർത്ഥികളുടെ ഭാവി തുലാസിലായത്. ഈ വിദ്യാർത്ഥികൾ രണ്ടു വർഷം പഠനം പൂർത്തീകരിച്ചെങ്കിലും ഇവർക്ക് ഒരു പരീക്ഷ പോലും എഴുതാനായില്ല. കേരള ആരോഗ്യ സർവകലാശാല ഈ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും അനുവദിച്ചില്ല. ഇതോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും സമീപിച്ചത്.
മെറിറ്റ് ഉള്ളവർക്ക് മാത്രം...
180 വിദ്യാർത്ഥികളുടെയും പ്രവേശനം ക്രമപ്പെടുത്താൻ വേണ്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ വിദ്യാർത്ഥികളുടെ മെറിറ്റ് പരിശോധിച്ച് പട്ടിക നൽകാനാണ് സർക്കാർ നിർദേശിച്ചത്. ഇതിൽ കണ്ണൂരിലെ 44 വിദ്യാർത്ഥികൾക്കും കരുണയിലെ 25 വിദ്യാർത്ഥികൾക്കും മാത്രമേ മെറിറ്റ് പ്രകാരം പ്രവേശനം നൽകാവു എന്ന് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകി. എന്നാൽ കെഎംസിടി മെഡിക്കൽ കോളേജിലെ പ്രവേശന പട്ടികയിലെ അവസാന വിദ്യാർത്ഥിയുടെ റാങ്ക് ചൂണ്ടിക്കാട്ടി തങ്ങളുടെ പ്രവേശനവും ക്രമപ്പെടുത്തണമെന്ന് മറ്റു വിദ്യാർത്ഥികളും ആവശ്യപ്പെട്ടു. ഇതോടെയാണ് സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് 180 വിദ്യാർത്ഥികളുടെയും പ്രവേശനം ക്രമപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
നിയമ നിർമ്മാണവും...
വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന സർക്കാർ നേരത്തെ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഓർഡിനൻസിനെ ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. ചട്ടവിരുദ്ധ പ്രവേശനത്തെ സാധൂകരിക്കാനായി സംസ്ഥാന സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ പറഞ്ഞത്. ഈ ഓർഡിനൻസ് റദ്ദാക്കുമെന്ന് സുപ്രീംകോടതി സൂചന നൽകിയതിന് പിന്നാലെയാണ് അത് മറികടക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നിയമം പാസാക്കിയത്. സ്വാശ്രയ മെഡിക്കൽ പ്രവേശനം സാധൂകരിച്ചുള്ള ബിൽ കഴിഞ്ഞദിവസമാണ് നിയമസഭയിൽ പാസാക്കിയത്.
പ്രതിപക്ഷവും...
പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് നിയമസഭയിൽ സ്വാശ്രയ പ്രവേശന ബിൽ പാസായത്. വിടി ബൽറാം ബില്ലിനെ എതിർത്തെങ്കിലും രമേശ് ചെന്നിത്തല ഇടപെട്ട് അദ്ദേഹത്തെ തിരുത്തി. മാനേജ്മെന്റുകൾക്ക് വേണ്ടിയല്ല, തങ്ങളുടേതല്ലാത്ത കാരണത്താൽ ഭാവി തുലാസിലായ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ബിൽ പാസാക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇതേകാര്യം പറഞ്ഞാണ് ബിൽ പാസാക്കാൻ മുൻകൈയെടുത്തത്. എന്നാൽ വിദ്യാർത്ഥികളുടെ ഭാവി എന്നതിലുപരി സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റിന്റെ കൊള്ളയ്ക്കാണ് ഇടതു സർക്കാറും പ്രതിപക്ഷവും കൂട്ടുനിന്നതെന്ന് വ്യക്താണ്.
ചട്ടവിരുദ്ധമായ പ്രവേശനം...
സംസ്ഥാന സർക്കാരിനെയും ജയിംസ് കമ്മിറ്റിയെയും വെല്ലുവിളിച്ച് പ്രവേശനം നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളെ സഹായിക്കുന്ന ഓർഡിനൻസിനാണ് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ തലവരിപ്പണം വാങ്ങി, ചട്ടവിരുദ്ധമായി ഓൺലൈൻ അപേക്ഷ പോലും ക്ഷണിക്കാതെ പ്രവേശനം നടത്തിയ കോളേജുകളാണ് കണ്ണൂരും കരുണയും. പിന്നീട് ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയ വേളയിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാമെന്നായിരുന്നു ഇവരുടെ കണക്കുക്കൂട്ടൽ. നിർഭാഗ്യകരമെന്ന് പറയട്ടെ ഈ സമയത്തൊന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടതുമില്ല. സ്വാശ്രയ കോളേജുകൾക്കെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ അവരെ സംരക്ഷിക്കാനായാണ് സംസ്ഥാന സർക്കാർ കൂട്ടുനിന്നത്. ഒടുവിൽ സ്വാശ്രയ കൊള്ളയ്ക്ക് കുടപിടിക്കാനായി നിയമ നിർമ്മാണം വരെ നടത്തിയെങ്കിലും ഇടത് സർക്കാരിന്റെ സ്വാശ്രയ പ്രേമത്തിന് സുപ്രീംകോടതിക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.
സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...
സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്